Saturday, April 27, 2024
keralaNews

സംസ്ഥാനത്ത് ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

സംസ്ഥാനത്ത്   ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാശം വരുത്തുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിനു മുകളില്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും 50000 രൂപ വരെ പിഴയുമാണ് പരമാവധി ശിക്ഷ. ഇത് ഭേദഗതി ചെയ്ത് 7 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണ് തീരുമാനം. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പത്തുവര്‍ഷം ശിക്ഷയും ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും.

സുരക്ഷാ ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും സംരക്ഷണം ലഭിക്കും. അസഭ്യം പറയല്‍, അധിക്ഷേപം തുടങ്ങി വാക്കാലുള്ള അക്രമങ്ങള്‍ക്കും ശിക്ഷ ലഭിക്കും.നിയമ, ആഭ്യന്തര,ആരോഗ്യ സെക്രട്ടറിമാര്‍ കൂടിയാലോചിച്ചാണ് കരട് ബില്‍ തയാറാക്കിയത്. ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ പ്രതീക്ഷയെന്നും വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ് പറഞ്ഞു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നിയമഭേതഗതിയ്ക്ക് വേഗം കൂടിയതും ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതും. മെഡിക്കല്‍,പാരമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം പഠന സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഭേദഗതി കൊണ്ടുവരുന്നത്.