Friday, May 17, 2024
keralaNewspolitics

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോള്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്നാണ് ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തത്. ഒന്‍പത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകള്‍ അടക്കം ആകെ 54 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.

കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ ഇ.പി. സലിം 42 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്വതന്ത്രന്‍ പി.പി. വിജയനെ തോല്‍പ്പിച്ചു. 17 വാര്‍ഡുകളുള്ള വേളത്ത് യു ഡി എഫിന് പത്ത് സീറ്റുകളായി. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡ് ഇടത് മുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലേ പി മനോജ് 303 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഉണ്ണികൃഷ്ണനെ തോല്‍പിച്ചു. കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കല്‍ അഞ്ചാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എസ്. അനുപമ 34 വോട്ടിന് വിജയിച്ചു. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാര്‍ഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു ബിജെപിയുടെ എ എസ് രഞ്ജിത്ത് 100 വോട്ടിന് ഭൂരിപക്ഷത്തില്‍ ജയിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണ മാറ്റ ഭീഷണിയില്ല.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്. ധര്‍മ്മടം പഞ്ചായത്തിലെ പരീക്കടവ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ബി ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. തൃശൂര്‍ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാര്‍ഡ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഐ സ്ഥാനാര്‍ഥി മിഥുന്‍ തീയ്യത്തുപറമ്പില്‍178 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. വൈക്കം മറവന്തുരുത്ത് വാര്‍ഡില്‍ സിപിഎമ്മിന്റെ രേഷ്മ പ്രവീണ്‍ വിജയിച്ചു. ആലപ്പുഴ തലവടി കോടമ്പനാടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എറണാകുളം ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലില്‍ നാലിടത്തും യുഡിഎഫിന് വിജയം. രണ്ട് സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളില്‍ എവിടെയും ഭരണമാറ്റാം ഉണ്ടാക്കില്ല. വടക്കന്‍ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂര്‍ പഞ്ചായത്തിലുമാണ് യുഡിഎഫ് മികച്ച വിജയം നേടിയത് പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാര്‍ഡിലും, ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. നാലില്‍ മൂന്നിടത്തും വാര്‍ഡ് മെമ്പര്‍മാര്‍ രാജി വെച്ച് വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.