Wednesday, May 15, 2024
keralaNews

സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഹൈക്കോടതിയുടെ വിമര്‍ശനം.

കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. 2017 ലാണ് ഗൂഢാലോചന നടത്തിയതായി പറയുന്നതെന്നും അന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍നിന്ന് പിന്മാറിയ ശേഷമല്ലേ ദിലീപിനെതിരെ ആരോപണം വന്നതെന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നും നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസ്. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.