Friday, May 17, 2024
keralaNews

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു പൊലീസുകാരടക്കം 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ടു പൊലീസുകാരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പൊലീസുകാരായ വിനീത്, കിരണ്‍, സുഹൃത്തായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.                  വിനീതിനെയും അരുണിനെയും രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കിരണിനെക്കുറിച്ച് വിവരം ലഭിച്ചത്. പൊന്‍മുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കിരണ്‍. വിനീത് നിലവില്‍ സസ്‌പെന്‍ഷനിലാണ്. വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് വിനീതിനെ സസ്‌പെന്‍ഡ് ചെയ്തത്.കിരണും വിനീതും ചേര്‍ന്ന് ടൈല്‍സ് കട നടത്തിയിരുന്നു. അതിലെ സാമ്പത്തിക നഷ്ടം നികത്താനാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പൊലീസ് വേഷത്തിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം. കാട്ടാക്കട മാര്‍ക്കറ്റ് ജംക്ഷനില്‍ ഇലക്ട്രോണിക്‌സ് കട നടത്തുന്ന മുജീബിനെ തട്ടികൊണ്ടുപോകാനാണ് ശ്രമിച്ചത്. കട പൂട്ടി വീട്ടിലേക്കു പോയ മുജീബിനെ കാറില്‍ പിന്തുടര്‍ന്ന സംഘം രാത്രി പത്തോടെ പൂവച്ചല്‍ ജംക്ഷനു സമീപം കാര്‍ തടഞ്ഞു. ഇഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. കയ്യില്‍ തോക്കുണ്ടായിരുന്നു. വിലങ്ങിട്ടശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയതോടെ അക്രമികള്‍ കടന്നു കളഞ്ഞു.കാറിനുള്ളില്‍ സ്റ്റിയറിങിലും ഡ്രൈവര്‍ സീറ്റിനു മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് മുജീബിന്റെ ഇരു കൈകളും ബന്ധിച്ചിരുന്നത്. പൊലീസെത്തിയാണ് വിലങ്ങ് അഴിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.