Wednesday, May 22, 2024
indiaNews

വൃദ്ധനെ 18 മണിക്കൂര്‍ ബാങ്ക് ലോക്കറില്‍ അടച്ചുപൂട്ടി

ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ജോലിക്കെത്തിയ താല്‍ക്കാലിക ജീവനക്കാരി അബദ്ധത്തില്‍ ലോക്കറില്‍ അടച്ചുപൂട്ടിയ വൃദ്ധന്‍ 18 മണിക്കൂര്‍ അന്നപാനീയങ്ങളില്ലാതെ കഴിഞ്ഞശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ചെക്ക്പോസ്റ്റിന് സമീപമുള്ള യൂണിയന്‍ ബാങ്ക് ശാഖയിലാണ് സംഭവം.തന്റെ നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ബാങ്ക് ലോക്കറില്‍ പോയ 85 വയസ്സുള്ള വി കൃഷ്ണ റെഡ്ഡി എന്നയാളെയാണ് ബാങ്ക് ജീവനക്കാരന്‍ അബദ്ധത്തില്‍ ലോക്കറിനുള്ളില്‍ ഇട്ട് പൂട്ടിയത്. തിങ്കളാഴ്ച രാത്രി മുഴുവന്‍ അതിനകത്ത് ചെലവഴിച്ച വൃദ്ധനെ അടുത്ത ദിവസമാണ് അവിടെ നിന്ന് രക്ഷപ്പെടുത്തിയത്. ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളില്‍ ഒന്നായിരുന്നു അതെന്ന് രക്ഷപ്പെട്ട കൃഷ്ണ റെഡ്ഡി പറഞ്ഞു.

കൃഷ്ണറെഡ്ഡി ഒരു പ്രമേഹരോഗിയാണ്. വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ട് അദ്ദേഹത്തിന്. എന്നിട്ടും 18 മണിക്കൂറുകള്‍ ഇരുട്ടുമുറിയില്‍ അന്ന പാനീയങ്ങളില്ലാതെ കഴിഞ്ഞ അദ്ദേഹം ഭാഗ്യത്തിന് രക്ഷപ്പെടുകയായയിരുന്നു.ജൂബിലി ഹില്‍സില്‍ താമസിക്കുന്ന റെഡ്ഡി തിങ്കളാഴ്ച വൈകുന്നേരമാണ് ബാങ്കിലെത്തിയത്. തന്റെ നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ അദ്ദേഹം ലോക്കര്‍ റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞ്, അദ്ദേഹം അവിടെയുള്ളത് അറിയാതെ, ബാങ്ക് ജീവനക്കാരന്‍ വാതിലടച്ചു.

കനത്ത ഉരുക്കുവാതിനപ്പുറം ഇരുട്ടില്‍ അദ്ദേഹം പരിഭ്രാന്തനായി നിന്നു. അദ്ദേഹത്തിന്റെ നിലവിളി ആരും കേട്ടില്ല. ജീവനക്കാര്‍ പതിവുപോലെ ബാങ്ക് പൂട്ടി സ്ഥലം വിട്ടു. പിറ്റേന്ന് രാവിലെ വരെ ബാങ്ക് പരിസരം അടഞ്ഞുകിടന്നു. ബാങ്കിന്റെ ആ ലോക്കര്‍ റൂമില്‍ ആ വൃദ്ധന്‍ 18 മണിക്കൂറോളം ചിലവഴിച്ചു. ഭക്ഷണയോ വെള്ളമോ ഇല്ലാതെ കാറ്റും വെളിച്ചവും കടക്കാത്ത ആ മുറിയില്‍ അദ്ദേഹം കിടന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഫോണും ഉണ്ടായിരുന്നില്ല.വൈകുന്നേരമായിട്ടും റെഡ്ഡി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതോടൊപ്പം, അദ്ദേഹത്തെ കാണാനില്ലെന്ന സന്ദേശം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.