വനിതാ ക്ഷേമം, കാര്‍ഷിക മേഖലക്ക് മുൻതൂക്കം നൽകി എരുമേലി പഞ്ചായത്ത് ബജറ്റ്
പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയ നിര്‍മാണത്തിന് അഞ്ച് കോടി
തീര്‍ഥാടന ടൂറിസം വിവരം അടങ്ങിയ ആപ്പ്
വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിന് സ്ഥിരം ഷെല്‍ട്ടര്‍ പത്ത് ലക്ഷം
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം 53.57 കോടി രൂപ വരവും 47.16 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അനുശ്രീ സാബു അവതരിപ്പിച്ചു.
6.27 കോടി നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി അധ്യക്ഷത വഹിച്ചു.
വനിതാ ക്ഷേമം, കാര്‍ഷിക മേഖല, പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്താക്കുന്നതിനുമാണ് പ്രധാനമായും ബജറ്റി ഊന്നല്‍ നല്‍കിയിരിക്കുന്നത്.
എരുമേലി ടൗണില്‍ ഓട്ടോറിക്ഷ സ്റ്റാന്റിനായി സ്ഥലം കണ്ടെത്തി നൽകും. പഞ്ചായത്തിലെ കാവുകൾ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണന നൽകും.
എരുമേലിയുടെ പൗരാണിക തീര്‍ഥാടന ടൂറിസം വിവരം അടങ്ങിയ ആപ്പ് – വിരൽ തുമ്പിൽ എരുമേലി ആപ്പ് വികസിപ്പിക്കും.
ഉല്‍പാദന മേഖലയ്ക്കായി 3.42 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 1.86 കോടി രൂപയും വകയിരുത്തി. സേവന മേഖലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭൂരഹിത, ഭവനരഹിതരായിട്ടുള്ള എല്ലാവര്‍ക്കും സുരക്ഷിതമുള്ള ഭവനം ഉറപ്പാക്കുന്നതിനായി 1.10 കോടി വകയിരുത്തി. കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിന് സ്ഥിരം ഷെല്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിന് പത്ത് ലക്ഷം രൂപ മാറ്റി വച്ചു.
നികുതി വരവിനത്തില്‍ 1.51 കോടിയും നികുതിയേതര വരവിനത്തില്‍ 65 ലക്ഷവും തനതു വരുമാനമായി 48 ലക്ഷവും, പദ്ധതി വരവിനത്തില്‍ 28.38 കോടിയും പദ്ധതി ഇതര വരവിനത്തില്‍ 11 കോടി രൂപയും പദ്ധതി വിഹിതം െപാതുവിഹിതം 3.64 കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റായി 2.47 കോടി രൂപയും പ്രതീക്ഷിക്കുന്നു. റോഡ് പുനരുദ്ധാരണ ഗ്രാന്റായി 2.29 കോടിയും റോഡ് ഇതര മെയിന്റനന്‍സ് ഗ്രാന്റായി 1. 23 കോടിയും പ്രതീക്ഷിക്കുന്നു.
ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി ഒരു കോടി രൂപയും പട്ടികജാതി വികസനത്തിന് 2.34 കോടി രൂപയും പ്രതീക്ഷിക്കുന്നു. വനിതാ ക്ഷേമത്തിനായി 5.60 ലക്ഷം രൂപയും ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി 2.80 കോടി രൂപയും നീക്കി വച്ചു. പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയ നിര്‍മാണത്തിന് അഞ്ച് കോടി രൂപ വകയിരുത്തി. റോഡ് വികസനത്തിനായി 1.30 കോടിയും റോഡ് നവീകരണത്തിനായി 72 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു. ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് എ. ജി. എന്‍. ആര്‍. ഇ. ജി. വിഭാഗത്തിന് നാലു കോടിയും ടേക്ക് എ ബ്രേക്ക് പദ്ധതി എല്ലാ പ്രധാന കേന്ദ്രങ്ങളിലും തുടങ്ങുന്നതിന് 25 ലക്ഷം,
കാര്‍ഷിക മേഖലയില്‍ സമഗ്ര പച്ചക്കറി കൃഷിക്കായി 2 കോടി വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി കാലിത്തൊഴുത്ത് നവീകരണം എന്നിവയ്ക്ക് ഒരു കോടി, ചേനപ്പാടി കരിമ്പുകയം സായാഹ്നപാര്‍ക്ക്, വനാതിര്‍ത്തികളില്‍ എക്കോപാര്‍ക്ക് എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപയും വകയിരുത്തി.