Friday, May 17, 2024
keralaNews

ക്വാറിത്തൊഴിലാളിയെ അടിച്ചുകൊന്നു:

ഇടുക്കി കാളിയാറില്‍ മദ്ധ്യവയസ്‌കനെഅടിച്ചുകൊന്നു. പ്രതി അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.പാടമട തൊഴിലാളി സജുവാണ് (54) മരിച്ചത്. പ്രതി കണ്ണനെ (74) കാളിയാര്‍ സി.ഐയും സംഘവും ചേര്‍ന്ന് പിടികൂടി. നിസാര കാര്യത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് സംഭവത്തിന് കാരണമെന്നറിയുന്നു.

സത്യന്‍ എന്നയാളുടെ വാടകവീട്ടില്‍ കഴിയുകയായിരുന്നു സജു. ഇതേ വീട്ടില്‍ മറ്റൊരു മുറിയിലാണ് കണ്ണനും താമസിച്ചിരുന്നത്. എന്തോ കാര്യത്തെചൊല്ലി രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി പറയുന്നു. ഇന്ന് രാവിലെ ആറരയോടെ ഇതേ വീട്ടിലെ മറ്റൊരു മുറിയില്‍ താമസിക്കുന്ന ജോര്‍ജ് എന്നയാളാണ് സജു മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാളിയാര്‍ പൊലീസ് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന സജുവിനെയാണ് കണ്ടത്. ഇതിനിടയില്‍ കണ്ണന്‍ മുങ്ങിയിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കാളിയാര്‍ എസ്.ഐയും സംഘവും എത്തിയാണ് പ്രതിയെ പിടികൂടിയത്.

ഭാര്യയെ കൊന്നതിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ആളാണ് കണ്ണനെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളും പാറമടയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്. വഴക്കിനിടെ കാപ്പിക്കമ്ബുപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് എത്തി കൊവിഡ് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റും.