Sunday, May 19, 2024
keralaNewspolitics

വണ്ടിപ്പെരിയാര്‍ ; കേരള മനഃസ്സാക്ഷിയുണരണം: എന്‍.പി. രാധാകൃഷ്ണന്‍

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ കേരള മനഃസ്സാക്ഷി ഉണരണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കള്ളക്കേസെടുത്ത് വേട്ടയാടുന്നതിനെതിരെയും സിപിഎം ഭരണത്തില്‍ നടക്കുന്ന അഴിമതിയ്ക്കും അക്രമങ്ങള്‍ ക്കുമെതിരെയും ഒബിസി മോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഡിവൈഎഫ്ഐ നേതാവാണ്. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസിലും ഡിവൈഎഫ്ഐ, സിപിഎമ്മുകാരാണ് പ്രതികള്‍. പാലക്കാട് ചാരായം വാറ്റിയ കേസിലെ പ്രതിയും വടകരയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിലെ പ്രതികളും സിപിഎമ്മുകാര്‍ തന്നെ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതിസ്ഥാനത്തുള്ളത് സിപിഎമ്മുകാരാണ്. സംഭവങ്ങള്‍ പുറത്തറിയുമ്‌ബോള്‍ പുറത്താക്കല്‍ നാടകം കളിച്ച് കണ്ണില്‍പ്പൊടിയുകയാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു.

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കറുത്തമാസ്‌ക്ക് ധരിച്ചാണ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്. സിപിഎം അഴിമതിക്കഥകള്‍ എഴുതിയ എഴുപതടി നീളമുള്ള ബാനറിനു പിന്നിലാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ് വാകത്താനം അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യൂ, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. രശ്മില്‍നാഥ്, സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം തുടങ്ങിയവര്‍ സംസാരിച്ചു. ലാല്‍കൃഷ്ണ, സുരാജ് നട്ടാശ്ശേരി, സി.ആര്‍. രാധാകൃഷ്ണന്‍, സനീഷ് ഗോപി, അരുണ്‍ തിലക്, രാജീവ് പാലാ, പി.ടി. രവിക്കുട്ടന്‍, രജേഷ് മങ്ങാനം, ബിന്ദു ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.