Sunday, May 12, 2024
keralaNewsObituary

രോഗിയായ കുഞ്ഞിനെ വളര്‍ത്താന്‍ നിവര്‍ത്തിയില്ലെന്ന് അമ്മയുടെ മൊഴി

തിരുവനന്തപുരം : കിണറ്റില്‍ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. പോത്തന്‍കോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ വളര്‍ത്താന്‍ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. ‘

കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താന്‍ പണമില്ലായിരുന്നു’. അതിനാല്‍ കൊല്ലന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്.
ഇന്ന് പുലര്‍ച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തന്‍കോട് പൊലീസിന് ലഭിച്ചത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം തെളിഞ്ഞത്. പ്രസവത്തിന് ശേഷം കുഞ്ഞുമായി സുരിത മഞ്ഞമലയിലെ വീട്ടിലുണ്ടായിരുന്നു.

ഭര്‍ത്താവ് സജി പണിമൂലയിലുള്ള വീട്ടിലായിരുന്നു. രാത്രി രണ്ടയോടെ സുരിതയുടെ ബഹളം കേട്ടാണ് വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും ഉണര്‍ന്നത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞ് സുരിതയുടെ സഹോദരിയാണ് സജിയെയും പോത്തന്‍കോട് പൊലീസിനെയും വിവരം അറിയിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. സുരിതയും അമ്മയും സഹോദരിയും രണ്ടു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

നാട്ടുകാരും പൊലീസും പരിശോധന നടത്തിയപ്പോള്‍ കിണറ്റിന്‍കരയില്‍ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവ്വല്‍ കണ്ടു. ഫയര്‍ഫോഴ്‌സ് പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ നിന്നും മൃതദേഹം കിട്ടിയത്. വീട്ടിനുള്ളില്‍ കയറി ആരെങ്കിലും കയറി കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് അപാപ്പെടുത്തിയതാണോയെന്നായിരുന്നു ആദ്യ സംശയം. പക്ഷെ സാഹചര്യ തെളിവുകളെല്ലാം അമ്മക്ക് എതിരായതോടെയാണ് പോത്തന്‍കോട് പൊലീസ് സുരിതയെ കസ്റ്റഡിലെടുത്തതും ചോദ്യംചെയ്തതും. സജിയുടെയും സുരിതയുടെയും മൂത്തമകന് അഞ്ചുവയസ് പ്രായമുണ്ട്.