Monday, May 13, 2024
HealthNewsworld

യു.കെയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ യു.കെയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചത്.ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രൈമറി, സെക്കണ്ടറി സ്‌കൂളുകളും കോളജുകളും അടച്ചിടും. രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് ടെലിവിഷനിലൂടെ ബോറിസ് ജോണ്‍സന്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിസന്ധി മറികടന്നുവെന്ന പ്രതീക്ഷയില്‍ പൊതുവിടങ്ങള്‍ സജീവമായി വരുമ്പോഴായിരുന്നു ജനിതകമാറ്റം സംഭവിച്ച വൈറസ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ പല മേഖലകളും ലോക്ഡൗണിലായി. ഇതിന് പിന്നാലെയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് തയാറെടുക്കുകയായിരുന്ന ബ്രിട്ടീഷ് ജനതക്ക് കനത്ത ആഘാതമായിരുന്നു കോവിഡിന്റെ പുതിയ വരവ്. സെപ്റ്റംബര്‍ 20ഓടെയാണ് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ലണ്ടനിലും വൈറസ് അതിവേഗം പടര്‍ന്നു തുടങ്ങിയത്. വിശദമായ ജനിതകഘടനാ പഠനത്തിലാണ് വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയത്. ഒരുഘട്ടത്തിന് ശേഷം കുറഞ്ഞു വന്നിരുന്ന യു.കെയിലെ കോവിഡ് രോഗികളുടെ എണ്ണം അതോടെ വര്‍ധിക്കാന്‍ തുടങ്ങി.നിലവില്‍ അരലക്ഷത്തിന് മുകളിലാണ് യു.കെയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ആഗസ്റ്റ് ഒന്നിന് വെറും 761 രോഗികളായിരുന്നു പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ അവസാനം ഇത് പ്രതിദിനം പതിനായിരത്തില്‍ താഴെയായി. ജനുവരി രണ്ടിന് ഒറ്റദിവസം കൊണ്ട് 57,725 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.നേരത്തേതിനെക്കാള്‍ വൈറസ് വ്യാപനം 70 ശതമാനം കൂടുതലാണ് ജനിതകമാറ്റം വന്ന വൈറസിനെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതോടെ, ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ യു.കെയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരുന്നു.