Sunday, May 19, 2024
keralaNewsObituary

യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവും മരിച്ചു

ചേര്‍ത്തല: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടെ ശ്യാമിന്റെ രണ്ടു വൃക്കുകളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. തുടര്‍ന്ന് രാത്രിയായിരുന്നു അന്ത്യം.

ഇന്നലെ രാവിലെയാണ് ഭര്‍ത്താവ് ശ്യാം, ഭാര്യയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒന്‍പത് മണിയോടെ നടന്ന സംഭവത്തില്‍ വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപ് – ബാലാമണി ദമ്പതികളുടെ മകള്‍ ആരതി (30) ആണ് മരിച്ചത്. പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചേര്‍ത്തല താലൂക്കാശുപത്രിയ്ക്ക് സമീപം രാവിലെ ഒന്‍പത് മണിയോടുകൂടിയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തില്‍ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ ശ്യാം തടഞ്ഞു നിര്‍ത്തി, കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേര്‍ത്തല പൊലീസും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത് രണ്ട് കാരണങ്ങള്‍ മൂലമാണെന്ന് ശ്യാം ജി ചന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.

മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും – വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തുവെന്നുമാണ് മൊഴിയിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആരതിയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിച്ചു. ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് മൃതദേഹം എത്തിച്ചു. മതപരമായ ചടങ്ങുകള്‍ ഒന്നും ഇല്ലാതെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരതിയുടെ മകന്‍ ഇഷാന്‍ ചിതയ്ക്ക് തീ കൊളുത്തി.