Wednesday, May 15, 2024
HealthkeralaNews

യുവതിയെ പരിശോധിക്കാതെ വിട്ടതില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഗുരുതരവീഴ്ച

ഗര്‍ഭസ്ഥ ശിശുമരിച്ചതറിയാതെ വേദനയുമായെത്തിയ യുവതിയെ പരിശോധിക്കാതെ വിട്ടതില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഗുരുതരവീഴ്ച. ആരോഗ്യനില മോശമായിരുന്ന യുവതി കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. കുഞ്ഞു മരിക്കാനിടയായതില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം വേണമെന്നും നീതി കിട്ടണമെന്നും കുടുംബം ആവശ്യപ്പെട്ടു. പാരിപ്പള്ളി കുളമടയില്‍ താമസിക്കുന്ന കല്ലുവാതുക്കല്‍ പാറ സ്വദേശി മിഥുന്റെ ഭാര്യ മീരയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി, കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭര്‍ത്താവും ദിവസങ്ങളോളം ചികിസയ്ക്ക് എത്തിയത്.

വയറുവേദന കാരണം കഴിഞ്ഞ പതിനൊന്നിന്ന് താലൂക്കാശുപത്രിയില്‍ എത്തിയപ്പോള്‍ വിക്ടോറിയയിലേക്കു റഫര്‍ ചെയ്തു. കുഞ്ഞുങ്ങളുടെ ഐസിയു ഇല്ല എന്ന കാരണത്താല്‍ അവിടെയും അഡ്മിറ്റ് ചെയ്തില്ല. പിന്നീട് തിരുവനന്തപുരം എസ്എടിയിലേക് പോകാന്‍ പറഞ്ഞു. അവിടെയും പരിശോധിക്കാതെ വിട്ടയച്ചെന്ന് മീരയുടെ ബന്ധുക്കള്‍ പറയുന്നു. ജീവനറ്റ കുഞ്ഞിനെയാണ് മീര പ്രസവിച്ചത്. മൃതദേഹത്തിന് ഒരാഴ്ച ദിവസം പഴക്കമുണ്ടായിരുന്നു.ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത്. ആരോഗ്യ വകുപ്പിന്റ അന്വേഷണം ആവശ്യമാണ്. നീതി കിട്ടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആശുപത്രികളുടെ ഭാഗത്തു നിന്നോ ജില്ലാ മെഡിക്കല്‍ ഓഫീസറോ വിശദീകരണം നല്‍കിയിട്ടില്ല.