Thursday, May 16, 2024
keralaNews

യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമാണെന്ന് കുടുംബം.

തൃശൂര്‍ : തൃശൂര്‍ ആറ്റുപുറത്ത് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമാണെന്ന് കുടുംബം. ഫെബ്രുവരി 8ന് സ്വന്തം വീട്ടിലെ കിടപ്പു മുറിയിലാണ് ഫൈറൂസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഫെബ്രുവരി 8 ന് ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് ഫൈറൂസ് തൂങ്ങിമരിച്ചത് എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ‘എന്നെ ഇവിടുന്ന് കൊണ്ടുപോണം. എനിക്ക് ഇവിടെ പറ്റില്ല എന്ന് അവള്‍ പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മകളെ ബുദ്ധിമുട്ടിച്ചു. വീട്ടില്‍ വന്ന ശേഷം അവള്‍ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവന്‍ കുഞ്ഞിനെ കാണാനായി വീഡിയോ കോളില്‍ വരും, ഫോണ്‍ വയ്ക്കും. അവസാനമായി വന്ന കോളിന് ശേഷമാണ് മകള്‍ ഇത് ചെയ്തത്.’ ഫൈറൂസിന്റെ പിതാവ് പറഞ്ഞു.ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട് ഇവര്‍ക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗര്‍ഭിണിയായ ശേഷമാണ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു. പീഡനം കാരണമാണ് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. പ്രസവശേഷം ഫൈറൂസിനെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ ജാഫര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. ഫൈറൂസിന്റെ സഹോദരിയാണ് ഇപ്പോള്‍ കുഞ്ഞിനെ നോക്കുന്നത്.ജാഫറിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. ഫോണിലെ സംഭാഷണങ്ങളും പോലീസിന് തെളിവായി കൈമാറി.