യുക്രൈന്‍ – റഷ്യ സമാധാന ചര്‍ച്ച തുടരുന്നു ….. യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും
യുക്രൈന്‍…അഞ്ചാം ദിവസവും യുക്രൈനില്‍ യുദ്ധം തുടരുന്നതിനിടെ, റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലൂറസില്‍ റഷ്യ-യുക്രൈന്‍ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താന്‍ ശ്രമിച്ചില്ലെന്ന് യുക്രൈന്‍ ജനത കുറ്റപ്പെടുത്തരുത്’, അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ ലോകം വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. ഇതിനിടെ യു എന്‍ രക്ഷാസമിതിയും വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാകും യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം ചേരുന്നത്. യുക്രൈനിലെ മാനുഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാകും യോഗത്തിലെ പ്രധാന അജണ്ട. യുദ്ധം തുടരുന്നതിനിടെ ലോകത്തിന് മുന്നില്‍ യുക്രൈന്‍ പുതിയ ആവശ്യം മുന്നോട്ടുവച്ചു. റഷ്യയില്‍ നിന്ന് ലോക രാജ്യങ്ങള്‍ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവര്‍ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രൈന്‍ അഭിപ്രായപ്പെട്ടു.അതിനിടെ യുക്രൈന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ബലാറൂസിന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.യുക്രൈന്‍ തലസ്ഥാനമായ കീവിലടക്കം ശക്തമായ യുദ്ധം ഇപ്പോഴും നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമനമായ അന്റണോവ് 225 മിരിയ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. യുക്രൈനിലെ രണ്ട് ആണവ നിലയങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്നും വ്യക്തമായിട്ടുണ്ട്. ആണവ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്ള കീവ്, ഖാര്‍കീവ് മേഖലകളില്‍ ആണ് മിസൈല്‍ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.റഷ്യ ആണവ ഭീഷണി ഉയര്‍ത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ ആണവ പ്രതിരോധ സേനയ്ക്ക് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ സേനാ തലവന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പുടിന്‍ നാറ്റോ പ്രകോപിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതായും സജ്ജമായിരിക്കണമെന്ന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.