Tuesday, May 14, 2024
keralaNewspolitics

മോശം പരാമര്‍ശം; സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി

തിരുവനന്തപുരം: നിലയ്ക്കല്‍ ഭദ്രാസനാധിപനെതിരായ മോശം പരാമര്‍ശത്തില്‍ സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ബസേലിയൂസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ നിര്‍ദേശം.

പരാമര്‍ശത്തില്‍ ഫാദര്‍ മാത്യു വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചുവെന്നും സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ട് എത്തി വിശദീകരണം നല്‍കാനാണ് ഫാദര്‍ മാത്യൂസ് വാഴക്കുന്നത്തിനോട് കാതോലിക്ക ബാവ നിര്‍ദേശിച്ചത്. മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയ നിലയ്ക്കല്‍ ഭദ്രാസനാധിപനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വ മാര്‍ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിലയ്ക്കല്‍ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഭദ്രാസനാധിപന്റെ ചെയ്തികള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്ന മാത്യൂസ് വാഴക്കുന്നം രൂക്ഷമായ വാക്കുകളില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്.

വൈദികരുടെ വാട്‌സ് അപ് ഗ്രൂപ്പുകളില്‍ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിക്കുകയാണ്. ഇതൊടൊപ്പം ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നല്‍കിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയില്‍ കൊണ്ട് ഇറക്കിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും തുടങ്ങി സ്വഭാവദൂഷ്യ ആരോപണങ്ങള്‍ വരെ പരാതിയിലുണ്ട്.

ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ എടുത്ത നടപടിയില്‍ വ്യക്തതയില്ലെന്നാണ് വിശ്വാസി കൂട്ടായ്മയുടെ ആക്ഷേപം. അതില്‍ പ്രതിഷേധിച്ച് റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ വൈദികരടക്കം ഇന്ന് പ്രതിഷേധിക്കും.