Monday, May 20, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി.

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കില്‍ മാറ്റമില്ല. തമിഴ്‌നാട് സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 1800 ഘനയടി 4 പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ 300 ഘനയടി വെള്ളം കൂടിയേ തമിഴ്‌നാടിനു കൊണ്ടുപോകാന്‍ കഴിയൂ. ഇതില്‍ കൂടുതല്‍ അണക്കെട്ടില്‍നിന്നു പുറത്തേക്ക് ഒഴുക്കണമെങ്കില്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് ഒഴുക്കണം.മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ ജലനിരപ്പ് 136 അടിയിലും താഴ്ത്തി നിര്‍ത്താന്‍ കഴിയുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ. തുലാവര്‍ഷം ശക്തമായാല്‍ ആ കണക്കുകൂട്ടല്‍ തെറ്റും. ജലനിരപ്പ് 136 അടിയില്‍നിന്ന് 142 ലേക്ക് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയ ശേഷം മൂന്നു തവണ അത് 142 അടിയിലെത്തിയിരുന്നു 2014 നവംബര്‍ 21 നും 2015 ഡിസംബര്‍ ആറിനും 2018 ഓഗസ്റ്റ് 15 നും . പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷി പിന്നിട്ടത് അധികവും തുലാവര്‍ഷക്കാലത്താണെന്നു വ്യക്തം.