Thursday, May 16, 2024
keralaNewsObituary

  മലയാളത്തിന്റെ  എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

കൊച്ചി: മലയാളസാഹിത്യത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് തൃപ്പൂണിത്തുറയില്‍ വെച്ച് നടക്കും. 1940 മെയ് 1-ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനനം.

ഗൗരി അന്തര്‍ജനം, നാരായണന്‍ ഭട്ടതിരിപ്പാട് എന്നിവരാണ് മാതാപിതാക്കള്‍. വണ്ടൂര്‍ വി.എം.സി. ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണ അഭ്യസിച്ചു. പതിനാറാം വയസ്സില്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തു.

കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കി. യജ്ഞം, അഗ്‌നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി എന്നിവ കൃതികളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, ‘നിര്‍മല’ കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ നാരായണ മേനോന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം എന്നിവ എഴുത്തുകാരിയെ തേടിയെത്തി.

‘യജ്ഞം’ നോവലിന് അതേപേരില്‍ ചെറുമകള്‍ കെ. രഞ്ജന ദൃശ്യഭാഷ്യമൊരുക്കിയിരുന്നു. ജനിക്കുന്നതിനുമുന്നെ മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭ്രഷ്ടും ചെറുപ്രായത്തിലുള്ള വൈധവ്യവുമെല്ലാം തുറന്നുകാട്ടുന്ന ചിത്രമായിരുന്നു ‘യജ്ഞം’.