Friday, May 17, 2024
keralaNewspolitics

മതനേതാവിന്റെ പ്രവൃത്തി പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത്’: വനിതാ കമ്മിഷന്‍

തിരുവനന്തപുരം: മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മതനേതാവ് അപമാനിച്ച സംഭവത്തില്‍ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍.                                             

വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു.

സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.സമസസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനായ അബ്ദുള്ള മുസ്ലിയാര്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു.

പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാര്‍ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകര്‍ക്കെതിരെ പ്രകോപിതനായി. ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം.

അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് ചോദിച്ചു.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സുന്നി പരിപാടികളില്‍ വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.

പെരിന്തല്‍മണ്ണയില്‍ രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനാണ് പത്താം തരം വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്.

ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്.