ഭീതിയുടെ അടയാളം; പെണ്‍കുട്ടികളുള്ള വീടുകള്‍ക്കു മുന്നില്‍ ദുരൂഹ പാദരക്ഷകള്‍
പെണ്‍കുട്ടികളുള്ള വീടുകള്‍ക്കു മുന്‍പില്‍ രാത്രിയില്‍ അജ്ഞാതര്‍ പുത്തന്‍ പാദരക്ഷകള്‍ കൊണ്ടുവന്നു വച്ച സംഭവത്തില്‍ ഒരു മാസമായിട്ടും തുമ്പില്ലാതെ പൊലീസ്. കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്‍പിലാണ് രണ്ടു ദിവസങ്ങളിലായി പുതിയ ചെരുപ്പുകള്‍ കണ്ടത്. ഓരോ വീട്ടിലെയും പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പുതിയ മോഡല്‍ ചെരുപ്പുകളാണ് കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചില മോഷണസംഘങ്ങള്‍ വീട് അടയാളപ്പെടുത്തുന്നതിനു സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും അപകടകരമായ ഒന്നും സംഭവത്തിനു പിന്നിലില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
പുതിയത്, ഒരു ജോടി വീതം
ഫെബ്രുവരി 2നു രാവിലെ ഉമയനല്ലൂര്‍ പട്ടരമുക്കില്‍ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം ചെരുപ്പുകള്‍ കണ്ടത്. ചിലത് തെരുവുനായ്ക്കള്‍ കടിച്ചു കീറിയിരുന്നെങ്കിലും മിക്കതിനും കേടുപാടുകളുണ്ടായിരുന്നില്ല. വൈകാതെ കൂടുതല്‍ വീടുകള്‍ക്കു മുന്‍പില്‍ ചെരുപ്പുകള്‍ കണ്ടെത്തി. ആരെങ്കിലും ഉപേക്ഷിച്ചു പോയതാകാമെന്നു കരുതി ആളുകള്‍ ചെരുപ്പിന്റെ കാര്യം മറന്നു. എന്നാല്‍, നാലു ദിവസം കഴിഞ്ഞ് ഉമയനല്ലൂര്‍ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തും ചെരുപ്പുകള്‍ കണ്ടെത്തിയതോടെ ഭീതി പരന്നു.ചെരുപ്പുകള്‍ വലിച്ചെറിയുന്നതിനു പകരം ഓരോ ജോഡി ചെരുപ്പും കൃത്യമായി കൊണ്ടുവന്നുവച്ച നിലയിലായിരുന്നു. വീടുകളിലെ പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ചെരുപ്പുകള്‍ വച്ചിരുന്നതെന്ന് അറിഞ്ഞതോടെ ഭീതി ഇരട്ടിച്ചു. നാട്ടുകാര്‍ കൊട്ടിയം പൊലീസിനെ വിവരമറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ, മൂന്നാംദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലംമാറിപ്പോയി. നടപടികള്‍ നിലച്ചു. കുട്ടികളില്ലാത്തവര്‍ സന്താനസൗഭാഗ്യത്തിനായി ചെയ്ത മന്ത്രവാദമാണെന്നും മാനസിക അസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്നും നാട്ടില്‍ കഥകള്‍ പരന്നു.
കട കാലിയാക്കിയതല്ല
കടകള്‍ കാലിയാക്കുമ്പോള്‍ ബാക്കി വന്ന ചെരുപ്പുകള്‍ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകള്‍ക്കു മുന്‍പില്‍ കൊണ്ടുവന്നു വച്ചതാവാം എന്നായിരുന്നു ആദ്യ സംശയം. രാത്രി തിരഞ്ഞെടുത്തതും രണ്ടു തവണയായി ചെരുപ്പുകള്‍ കണ്ടതും ഈ സംശയത്തിന്റെ സാധ്യത ഇല്ലാതാക്കി. പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ യുവാക്കള്‍ നടത്തിയ അന്വേഷണത്തില്‍ അടുത്ത പ്രദേശത്തൊന്നും ചെരുപ്പുകടകള്‍ പൂട്ടിയിട്ടില്ലെന്നു കണ്ടെത്തി.
വഴിയോരക്കച്ചവടക്കാരുടെ നന്മ നിറഞ്ഞ പ്രവൃത്തിയായിരിക്കാമെന്നതായി അടുത്ത സംശയം. പക്ഷേ, കടകളില്‍ മാത്രം ലഭിക്കുന്ന മോഡലുകളായിരുന്നു മിക്കതും. കടയില്‍നിന്നു മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാവാമെന്ന സംശയവും അസ്ഥാനത്തായി. രണ്ടു തവണയായി, ഓരോ വീടിനു മുന്‍പിലും ഉപേക്ഷിക്കുമ്പോള്‍ പിടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ചെരുപ്പിലോ അതിനകത്തോ എന്തെങ്കിലും സന്ദേശങ്ങളോ അസ്വാഭാവികമായ അടയാളങ്ങളോ കണ്ടെത്താനും കഴിഞ്ഞില്ല.
തുടരുന്ന ദുരൂഹത
പെണ്‍കുട്ടികള്‍ ഉള്ള വീടുകള്‍ തിരഞ്ഞുപിടിച്ചതിനാല്‍ പ്രദേശവാസികള്‍ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകള്‍ കൊണ്ടുവന്നു വച്ചതെന്ന് പൊലീസ് കരുതുന്നു. എന്നാല്‍, ഉദ്ദേശ്യമെന്തെന്നും ആരാണു പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തിയില്ലെന്ന ആരോപണം ശക്തമാണ്. പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് രണ്ടിടത്തും ചെരുപ്പുകള്‍ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.നാട്ടുകാരും കുട്ടികളും തൊടാതെ കിടന്ന ചെരുപ്പുകള്‍ പലതും തെരുവുനായ്ക്കള്‍ കടിച്ചും മറ്റും ആദ്യം കണ്ടെത്തിയ സ്ഥലത്തുനിന്നു മാറിയ നിലയിലാണ് ഇപ്പോള്‍. ഭീഷണിയോ അപകടകരമായ മറ്റു സൂചനകളോ ലഭിക്കാതെ ഏതു വകുപ്പ് അനുസരിച്ച് കേസെടുക്കുമെന്ന് പൊലീസുകാര്‍ ചോദിക്കുന്നു. ചെരുപ്പ് കൊണ്ടുവന്നിട്ടതിനു ശേഷം രണ്ടു പ്രദേശത്തും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്നത് ദുരുദ്ദേശ്യമില്ലെന്നതിന്റെ സൂചനയായാണ് പൊലീസ് കാണുന്നത്. എങ്കിലും സംശയം തീര്‍ക്കാന്‍ അന്വേഷണം വേണമെന്നുതന്നെയാണ് നാട്ടുകാരുടെ ആവശ്യം.