Sunday, May 19, 2024
keralaNews

ഫറോക്ക് പാലത്തില്‍ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം.

കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം.മലപ്പുറം മഞ്ചേരി സ്വദേശികളായ വര്‍ഷ, ജിതിന്‍ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിതിനായി തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് വര്‍ഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. വര്‍ഷയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു.
രണ്ടുപേരും പുഴയില്‍ ചാടി എന്ന വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ആറു മാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള റജിസ്റ്റര്‍ വിവാഹം.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കള്‍ അറിയിച്ചതായി ഫറോക്ക് എസിപി എ.എം.സിദ്ദിഖ് പറഞ്ഞു. ഇവര്‍ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു. കോസ്റ്റല്‍ പൊലീസ്, അഗ്‌നിരക്ഷാ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് ജിതിനായി തിരച്ചില്‍ നടത്തുന്നത്.