Friday, April 19, 2024
indiakeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ട് :കേരളം സുപ്രീം കോടതിയില്‍

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം.അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തര്‍ക്കമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യര്‍ത്ഥിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും കേരളം ഉയര്‍ത്തുന്നത്.

എന്നാല്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പഠനം ആവശ്യമില്ലെന്ന് തമിഴ്‌നാട് ഇന്ന് കോടിയില്‍ വാദിച്ചു. കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സത്യവാങ് മൂലവും നല്‍കി. അണക്കെട്ടിന്റെ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നല്‍കിയ അപേക്ഷയും സുപ്രീം കോടതിക്ക് മുന്‍പില്‍ ഉണ്ട്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.