Wednesday, May 15, 2024
keralaNewsObituary

പ്രവാസിയുടെ ദുരൂഹ മരണം; അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണ: പ്രവാസി ദുരൂഹ സാഹചര്യത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്. ഇവരില്‍ മൂന്നുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

അതേസമയം മരിച്ച അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയ യഹിയയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുള്‍ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. യഹിയ കാറില്‍ അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളക്കാറിലാണ് അബ്ദുള്‍ ജലീലിനെ എത്തിച്ചത്.

ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റില്‍ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് സംഘം തന്നെയാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

ജിദ്ദയില്‍ നിന്നും മെയ് 15 ന് നാട്ടിലെത്തിയ അബ്ദുല്‍ ജലീലിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.

എന്നാല്‍ വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ വീട്ടിലേക്ക് എത്താമെന്നും അബ്ദുല്‍ ജലീല്‍ തന്നെ ഫോണില്‍ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ദിവസങ്ങളോളം കാണാതായതോടെ അഗളി സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസില്‍ പരാതി നല്‍കി തിരികെയെത്തിയപ്പോള്‍ വീട്ടിലേക്ക് ജലീലിന്റെ ഫോണ്‍വിളി വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസില്‍ പരാതി നല്‍കിയതെന്തിനാണെന്നും ചോദിച്ചു. പൊലീസില്‍ നല്‍കിയ കേസ് പിന്‍വലിക്കാനും പറഞ്ഞു.

പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണില്‍ വിളിച്ചു, കേസ് പിന്‍വലിച്ചോയെന്ന് ചോദിച്ചു. കേസ് പിന്‍വലിച്ചിരുന്നില്ലെങ്കിലും പിന്‍വലിച്ചതായി മറുപടി പറഞ്ഞു എന്നും ജലീലിന്റെ ഭാര്യ പറഞ്ഞു.