Thursday, May 9, 2024
indiaNewspolitics

പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാന്‍ സാധ്യത

ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ നല്‍കാന്‍ സാധ്യത. ഇന്ത്യ സഖ്യത്തില്‍ ഉള്ള എംപിമാരുടെ ഒപ്പുകള്‍ ഇന്ന് ശേഖരിച്ചേക്കും. പത്ത് മണിക്ക് ഇന്ത്യ സഖ്യ കക്ഷികള്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. എല്ലാ എംപിമാരോടും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം.

മണിപ്പൂര്‍ വിഷയത്തില്‍  വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറെന്നും അമിത് ഷാ വിഷയത്തില്‍ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ച മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുകയാണ്.

കോണ്‍ഗ്രസിന് ചര്‍ച്ചക്ക് തയ്യാറാവണം അമിത് ഷാ കത്ത് നല്‍കി

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് അമിത്ഷാ കോണ്‍ഗ്രസിന് കത്ത് നല്‍കിയത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും അധിര്‍ രഞ്ജന്‍ ചൗധരിക്കുമാണ് കത്ത് നല്‍കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെ തുടര്‍ന്നാണ് അമിത് ഷാ തന്നെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിലെ കാഴ്ചകള്‍ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എന്‍ഡിഎ തീരുമാനം.

പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി

പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി രംഗത്ത് വന്നു. മോദിക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയര്‍ത്തുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.