Friday, May 17, 2024
keralaNews

പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

പാലക്കാട് :പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സരിത്തിന്റെ ഫോണ്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്ത നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തന്നെ വിജിലന്‍സ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.’വിജിലന്‍സ് ബലം പ്രയോഗിച്ചാണ് ഫ്‌ലാറ്റില്‍ നിന്ന് വാഹനത്തില്‍ കയറ്റിയത്. ബലപ്രയോഗത്തില്‍ കൈയ്ക്ക് പരുക്കുപറ്റി. കയ്യില്‍ നീരുണ്ട്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സാണെന്ന് പറയുന്നത്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്. ആരു നിര്‍ബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന്‌ േചാദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു നോട്ടിസ് നല്‍കാതെയാണ് കൊണ്ടുപോയത്. പാലക്കാട് വിജിലന്‍സ് ഒാഫിസില്‍ എത്തിച്ചശേഷമാണ് 16ന് ഹാജരാകണമെന്ന നോട്ടിസ് നല്‍കിയത്’ സരിത്ത് പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് ഇന്നു ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, കസ്റ്റഡിയിലെടുത്തില്ലെന്നും ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്ന് വിജിലന്‍സ് പറഞ്ഞിരുന്നു. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇന്നു രാവിലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ ഫ്‌ലാറ്റില്‍നിന്ന് സരിത്തിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നു സ്വപ്ന ആരോപിച്ചു. ഇതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഫ്‌ലാറ്റിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. തുടര്‍ന്നാണ് ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കിയത്.