Monday, May 13, 2024
keralaNews

പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും അധിക്ഷേപിച്ച സംഭവം; ദക്ഷിണ മേഖലാ ഐജി അന്വേഷിക്കും

ആറ്റിങ്ങലില്‍ ദേശീയപാതയില്‍ യുവാവിനെയും എട്ട് വയസുകാരിയായ മകളെയും മൊബൈല്‍ മോഷണത്തിന്റെ പേരില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അധിക്ഷേപിച്ച സംഭവം ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും.

ഐഎസ്ആര്‍ഒയിലേക്കുളള യന്ത്രഭാഗങ്ങളുമായി വന്ന കൂറ്റന്‍ ലോറി കാണാന്‍ കുട്ടിയെയും കൂട്ടി ആറ്റിങ്ങലില്‍ ദേശീയ പാതയില്‍ നിന്ന തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകള്‍ക്കുമാണ് മോശം അനുഭവം പിങ്ക് പൊലീസില്‍ നിന്നും ഉണ്ടായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും പൊലീസ് ആസ്ഥാനത്തെത്തി പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കി.തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദക്ഷിണമേഖല ഐ.ജി സംഭവം അന്വേഷിക്കുന്നത്.

സംഭവം അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് മൂന്നാംക്‌ളാസ്‌കാരിയെയും അച്ഛനെയും ജനത്തിന് മുന്നില്‍ വച്ച് പരസ്യവിചാരണ നടത്തിയത് പിങ്ക് പൊലീസിന് സംഭവിച്ച അമിതാവേശവും ജാഗ്രതക്കുറവുമെന്ന് കണ്ടെത്തി.സംഭവത്തില്‍ കുട്ടിയെയും അച്ഛനെയും ആക്ഷേപിച്ച പിങ്ക് പൊലീസ് സ്‌ക്വാഡ് ഒഫീസര്‍ സി.പി രജിതയെ ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരം റൂറല്‍ എസ്പി ഒഫീസിലേക്ക് സ്ഥലംമാറ്റുകയും 15 ദിവസത്തേക്ക് നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തു. സംഭവം അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി റൂറല്‍ എസ്പിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ശിക്ഷാ നടപടി വന്നത്.