Sunday, May 12, 2024
keralaNews

പാലക്കാട് പോക്‌സോ കേസ്; പ്രതികള്‍ തട്ടിക്കൊണ്ടുപോയ അതീജിവിതയെ പൊലീസ് കണ്ടെത്തി

പാലക്കാട്: പാലക്കാട് പോക്‌സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ അതീജിവിതയെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്.  ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.                                                     കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മര്‍ദ്ദിച്ചു. തന്റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി പറഞ്ഞിരുന്നു.

പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന്റെ നിഗമനം.                 പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ ബൈക്കില്‍ എത്തിയവരെ അന്വേഷിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കേസിനെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതിനാല്‍, പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്. ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത എന്ന് പൊലീസ് സംശയിച്ചിരുന്നു. ഇരുവരുടേയും ഫോണ്‍ കുഞ്ഞിനെ കാണാതായത് മുതല്‍ സ്വിച്ച്ഡ് ഓഫ് ആയതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.