Thursday, May 9, 2024
keralaNews

പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ഞെട്ടിക്കുന്നത്

കോട്ടയം: കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരന്‍. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. അമ്മ മനസ്സുവെച്ചാല്‍ പണക്കാരാകാമെന്ന് പ്രതി കുട്ടികളോട് പറഞ്ഞുവെന്ന് പരാതിക്കാരിയുടെ സഹോദരന്‍. ആലപ്പുഴ ബീച്ചിലേക്ക് പോകാന്‍ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോള്‍ സ്റ്റേഷനില്‍ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിന്‍വലിപ്പിച്ചു. വേറെ എങ്ങും പോകാന്‍ കഴിയാത്ത കുറെ വീട്ടമ്മമാര്‍ ഇതില്‍ പെട്ട് കിടപ്പുണ്ടെന്നും എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞു.

ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ 9 പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ ഇതുവരെ 6 പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നു എന്നാണ് വിവരം. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കറുകച്ചാല്‍ പൊലീസുള്ളത്. സംഭവത്തില്‍ അയ്യായിരത്തിനു മുകളില്‍ അംഗങ്ങളുള്ള 15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലുമാകാത്തവരും 20 വര്‍ഷം പിന്നിട്ടവരും ഉണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങള്‍ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.മറ്റൊരു തരത്തിലുള്ള പെണ്‍ വാണിഭമാണെന്ന് പൊലീസ് പറയുന്നു. സംഘങ്ങളില്‍ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു. അതിനിടെ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറഞ്ഞ് വന്നു. പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് രണ്ടു വര്‍ഷം സഹിച്ചു. സഹികെട്ടാണ് പരാതി നല്‍കിയതെന്നും 26 കാരി പൊലീസിനോട് പറഞ്ഞു. പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ ആത്മഹത്യ ചെയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കി.