നോട്ട് നിരോധനം ഇന്ന് അഞ്ച് വര്‍ഷം തികയുന്നു.
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെന്ന 2014 ല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു. നോട്ട് നിരോധനം ഏര്‍പ്പെടുത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സാമ്പത്തിക രംഗത്ത് ഇന്ത്യ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ കള്ളപ്പണത്തിന്റെ തോത് വലിയ അളവില്‍ കുറയ്ക്കാനുമായി. രാജ്യത്ത് സമ്പത്ത് വ്യവസ്ഥയെ ശുദ്ധീകരിക്കാനായതും, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സിന് കടിഞ്ഞാണിട്ടതും നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളാണ് വിലയിരുത്തപ്പെടുന്നത്.
ഭീകരതയേയും കുഴല്‍പ്പണ ഇടപാടുകളേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കല്‍. അത് കൃത്യമായി നടപ്പിലാവുകയും ചെയ്തു. നികുതിദായകരുടെ എണ്ണത്തിലും വന്‍ പുരോഗതി ഉണ്ടാക്കി. നോട്ടു അസാധുവാക്കലിന്റെ അടുത്ത വര്‍ഷം നികുതി ഇനത്തില്‍ മാത്രം ലഭിച്ചത് ആറായിരം കോടി രൂപയാണ്. കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുള്ള അവസരം വിനിയോഗിച്ചത് 8 ലക്ഷം പേരാണ്. 70 ശതമാനം നികുതി ഈടാക്കി തിരിച്ചെടുത്ത നോട്ടുകളിലൂടെ നികുതി വരുമാനവും വര്‍ദ്ധിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാനും നോട്ട് നിരോധനം മൂലം സാധിച്ചു. യുപിഐ ഇടപാടുകള്‍ വര്‍ദ്ധിച്ചു. നോട്ട് നിരോധനം പാളിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുമ്പോഴും അത് തെളിയിക്കുന്നതിനാവശ്യമായ അടിസ്ഥാനപരമായ രേഖകളൊന്നും തന്നെയില്ല. സാമ്പത്തിക രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ സാമ്പത്തിക രംഗത്ത് മുന്നിട്ട് തന്നെ നില്‍ക്കുകയാണ് രാജ്യം.
അധികാരത്തിലെത്തി രണ്ടര വര്‍ഷത്തിനിടെ സുപ്രധാനമായ ആ പ്രഖ്യാപനവും വന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകള്‍ അസാധുവായി. പകരം പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ പുറത്തിറങ്ങി. കള്ളപ്പണ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു നോട്ട് നിരോധനം.