Friday, May 17, 2024
EntertainmentkeralaNews

നടന്‍ ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്.

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് നടപടി. ഇനിയുള്ള സിനിമകള്‍ തീയേറ്ററിന് നല്‍കുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ദുല്‍ഖറിനേയും നിര്‍മ്മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനേയും മാര്‍ച്ച് 15നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കുന്നത്.ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എത്തിയത്. തീയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത് ദുല്‍ഖര്‍ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയത്. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

ഇനിമുതല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്ക് അറിയിച്ചത്.ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് സല്യൂട്ട്. സല്യൂട്ട് തീയേറ്ററില്‍ റിലീസ് ചെയ്യാമെന്ന് ദുല്‍ഖര്‍ വാക്ക് നല്‍കിയതായി ഫിയോക്ക് പറയുന്നു. തങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ശേഷം വഞ്ചനാപരമായ തീരുമാനം ദുല്‍ഖര്‍ എടുത്തുവെന്നും വ്യക്തമാക്കിയാണ് ദുല്‍ഖറിന് വിലക്ക് ഏര്‍പ്പെടുത്തിയത്.