Friday, May 17, 2024
keralaNews

ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റില്‍.

പാലക്കാട് :ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റില്‍.ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്.

വ്യത്യസ്ത ഭാവങ്ങളിലും വേഷങ്ങളിലും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാന്‍ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്.സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്.

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടര്‍ന്നു. ചൂണ്ടയില്‍ കുരുങ്ങാന്‍ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണിയൊരുക്കി. ഫോണ്‍ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരില്‍ക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവു വ്യവസായിയോട് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടത്.

ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂര്‍വം വാഹനത്തില്‍ യാക്കരയിലെ വീട്ടിലെത്തിച്ചു. ഇരുട്ടില്‍ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേര്‍ന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങള്‍ എടുത്തു. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയില്‍ പ്രാഥമികാവശ്യത്തിന് എന്ന മട്ടില്‍ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

വിപുലമായ അന്വേഷണം നടത്തിയ സൗത്ത് പൊലീസ്, ആറു പേരെ
യും കാലടിയിലെ ഒളിത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളില്‍ ഒരാള്‍ പ്രളയകാലത്ത് വ്യവസായിയുടെ വീടിനു മുകളില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കെണിയില്‍ വീഴുന്ന ആളാണെന്ന് ഉറപ്പാക്കിയത്.

ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപയുടെ കമ്മിഷന്‍ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി. വ്യവസായിയുടെ കയ്യില്‍നിന്നു തട്ടിയെടുത്ത സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡും വാഹനവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.