Tuesday, May 14, 2024
indiaNews

തമിഴ്നാട്ടില്‍ ഡിഎംകെ; ഉദയസൂര്യനായി സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 142 മണ്ഡലങ്ങളില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന മതനിരപേക്ഷ പുരോഗമന സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 117 സീറ്റില്‍ ഡി.എം.കെ ഒറ്റക്ക് മുന്നിലുണ്ട്. ഭൂരിഭാഗം സീറ്റുകളിലും 3000ത്തിലധികം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. അട്ടിമറികള്‍ക്കോ അടിയൊഴുക്കുകള്‍ക്കോ കാര്യമായ സാധ്യതകളില്ലാത്ത തമിഴകത്ത് സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക് മുത്തുവേല്‍ കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ആദ്യമായി നടന്നടുക്കുകയാണ്.ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നൃത്തം ചെയ്തും ആഘോഷം പൊലിപ്പിക്കുന്നുണ്ട്. വിജയത്തിലേക്കുള്ള കൗണ്ട്ഡൗന്‍ ദിവസങ്ങളായി അണ്ണാ അറിവലയത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. പത്ത് വര്‍ഷം ഭരിച്ചതിന്റെ ക്ഷീണവും ജയലളിതയുടെ അഭാവവും മൂലം തകര്‍ന്നുപോവുമെന്ന് കരുതിയ എ.ഐ.എ.ഡി.എം.കെയെ മാന്യമായ പോരാട്ടം കാഴ്ചവെക്കാന്‍ പ്രാപ്തമാക്കിയതില്‍ ഇ.പി.എസിനും ഒ.പി.എസിനും അഭിമാനിക്കാം. എ.ഐ.ഐ.ഡി.എം.കെയുടെ വോട്ടുകളില്‍ ടി.ടി.വി ദിനകരന്‍ വിള്ളലുകള്‍ വീഴ്ത്തിയോ എന്ന് ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ മനസിലാവാനിരിക്കുന്നതേ ഉള്ളൂ. സിറ്റിങ് എം.എല്‍.എ ആയ ദിനകരന് പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എ.എം.എം.കെ മുന്നണിയില്‍.

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പ്രതീക്ഷിച്ചതുപോലെ കോയമ്പത്തൂര്‍ സൗത്തില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അന്തിമ ഫലം വരുമ്പോള്‍ കിട്ടിയ വോട്ടുവിഹിതം എത്രയെന്നത് ചര്‍ച്ചയാവും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച നാല് ശതമാനം എന്നത് കാര്യമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രസക്തി ചോദ്യം ചെയ്യപ്പെടും. ഡി.എം.കെ മുന്നണിയില്‍ കോണ്‍ഗ്രസ് 13സീറ്റിലും എം.ഡി.എം.കെ 3, സി.പി.എം 2, സി.പി.ഐ 2, വി.സി?.കെ 3, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗും രണ്ട് സീറ്റില്‍ മത്സരിച്ച എം.എം.കെയും എല്ലാ സീറ്റിലും പിന്നിലാണ്.