Friday, May 17, 2024
keralaNewspolitics

തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയ ശേഷം പി ടിയുടെ വിയോഗം

കൊച്ചി: തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. വിശ്വസ്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തി സ്വകാര്യ സംഭാഷണത്തിലാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന നിര്‍ദേശം പിടി തോമസ് നല്‍കിയത്. വെല്ലൂരില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യ ഉമ അറിയാതെ പിടി ഡിജോ കാപ്പനെ വിളിച്ചതും തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന മാര്‍ഗനിര്‍ദേശം നല്‍കിയതും. കേരള രാഷ്ട്രീയത്തിന് പിടി തോമസിന്റെ വിയോഗം വലിയ ഞെട്ടലായി മാറുമ്പോഴും തനിക്ക് ഇനി അധികദൂരം ബാക്കിയില്ലെന്ന തിരിച്ചറിവ് പി.ടിക്കുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികള്‍.വെല്ലൂരില്‍ ചികിത്സയില്‍ തുടരുന്നതിനിടെ നവംബര്‍ 22-നാണ് ഡിജോ കാപ്പനെ പിടി ഫോണില്‍ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശത്തോടെയാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ വേണം എന്നെ സംസ്‌കരിക്കാന്‍. കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ക്കാന്‍ പാടില്ല. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരും എന്ന ഗാനം പൊതുദര്‍ശനത്തിനിടെ ശാന്തമായി കേള്‍പ്പിക്കണം.തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം.ഇങ്ങനെയാണ് ഡിജോയ്ക്ക് പിടി തോമസ് നല്‍കിയ നിര്‍ദേശം. മരണപ്പെടുന്നതിന് കൃത്യം ഒരു മാസം മുന്‍പായിരുന്നു ഈ ഫോണ്‍ സംഭാഷണം നടന്നത് എന്നതാണ് മറ്റൊരു കൗതുകം. 2014-ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ പിടിക്ക് ഹൃദയാഘാതമുണ്ടായിരുന്നു.സഹയാത്രികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്.അതിനു ശേഷമാണ് വില്ലനായി അര്‍ബുദം പിടിയുടെ ജീവിതത്തിലേക്ക് വന്നത്. ഈ പരീക്ഷണഘട്ടവും പിടിയുടെ പോരാളി മറികടക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇക്കുറി വെല്ലൂരിലേക്ക് ചികിത്സയ്ക്ക് വേണ്ടി പുറപ്പെടുപ്പോള്‍ പെട്ടെന്ന് തിരിച്ചെത്താം എന്ന ഉറപ്പ് സുഹൃത്തുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയാണ് പിടി യാത്ര പറഞ്ഞത്. എന്നാല്‍ വെല്ലൂരിലെ ചികിത്സയ്ക്കിടെ അര്‍ബുദം പിടിമുറുക്കിയതോടെ ഇനി അധികസമയമില്ലെന്ന് പിടിയും തിരിച്ചറിഞ്ഞിരിക്കാം.പി.ടി തോമസിന്റെ അന്തിമ ആഗ്രഹപ്രകാരം സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് സംഘടനാ ചുമതലയുള്ള എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. കുടുംബത്തിന്റെ താല്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാത്രിയോടെ പിടിയുടെ മൃതദേഹം കൊച്ചിയിലെ വീട്ടിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.