Friday, May 17, 2024
AgricultureindiaNews

ക്ഷീരകർഷക സംരംഭകരുടെ ക്ഷേമത്തിന് കേന്ദ്രത്തിന്റെ 58.72 കോടി

പത്തു വര്‍ഷത്തിനിടെ ക്ഷീരകര്‍ഷകരുടെ സംരംഭകരുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 58.72 കോടി രൂപ. കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യ, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പാണ് ക്ഷീര സംരംഭകത്വ വികസന പദ്ധതിക്ക് (ഡിഇഡിഎസ്) സബ്സിഡിയായി പണം നല്‍കിയത്. 2010-11 സാമ്ബത്തിക വര്‍ഷം മുതല്‍ ഇതു വരെ 14,461 ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടിയെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്ര ക്ഷീര വകുപ്പ് വ്യക്തമാക്കി.

1998 മുതല്‍ ലോകത്തിലെ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ളതും ഭാരതത്തിലാണ്. 1950-51 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ പാല്‍ ഉല്‍പാദനം 17 ദശലക്ഷം ടണ്ണില്‍ നിന്ന് 176.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2016-17ല്‍ ഇത് 165.4 ദശലക്ഷം ടണ്ണായിരുന്നു. 6.65 ശതമാനം വളര്‍ച്ചായാണ് രേഖപ്പെടുത്തിയത്. ലോക പാല്‍ ഉല്‍പാദനത്തില്‍ 1.46 ശതമാനം വര്‍ധനയുണ്ടായതായി എഫ്എഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2016 ല്‍ 800.2 ദശലക്ഷം ടണ്ണില്‍ നിന്ന് 2017 ല്‍ 811.9 (എസ്റ്റിമേറ്റ്) ടണ്ണായി ഉയര്‍ന്നു. 1950-51 കാലയളവില്‍ പ്രതിദിനം 130 ഗ്രാം ആയിരുന്ന രാജ്യത്ത് പ്രതിശീര്‍ഷ പാല്‍ ലഭ്യത. 2017-18ല്‍ അത് 374 ഗ്രാമായി ഉയര്‍ന്നു. അതേസമയം 2017 ല്‍ ലോകത്തെ ശരാശരി ഉപഭോഗം പ്രതിദിനം 294 ഗ്രാമായിരുന്നു. ഇത് വളരുന്ന നമ്മുടെ ജനസംഖ്യയുടെ പാല്‍, പാല്‍ ഉല്‍പന്നങ്ങളുടെ ലഭ്യതയിലെ സ്ഥിരമായ വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ പ്രധാന ദ്വിതീയ സ്രോതസ്സായി ക്ഷീരകര്‍ഷകര്‍ മാറിയിരിക്കുന്നു. പ്രത്യേകിച്ചും വനിതാ കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കുന്ന അവസരങ്ങള്‍ നല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.