Friday, May 17, 2024
indiaNews

ക്ലാസിലെ സീറ്റിനെച്ചൊല്ലി അടിപിടി; കൂട്ടുകാരനെ വെടിവച്ച് കൊന്ന് പത്താം ക്ലാസുകാരന്‍.

ക്ലാസ് മുറിയിലെ സാധാരണ അടിപിടി ചെന്നവസാനിച്ചത് വെടിവയ്പ്പിലും കൊലപാതകത്തിലും. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നത്.14 വയസുകാരായ ഇരുവരും തമ്മില്‍ ക്ലാസിലെ സീറ്റിനെച്ചൊല്ലി ബുധനാഴ്ച അടിപിടി കൂടിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇതില്‍ ഒരാള്‍ വ്യാഴാഴ്ച രാവിലെ അമ്മാവന്റെ തോക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്ന് വെടി വയ്ക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. സൈനികനായ അമ്മാവന്‍ അവധിയില്‍ വന്നതിനാല്‍ വീട്ടില്‍ തോക്കുണ്ടായിരുന്നു. ഇത് മോഷ്ടിച്ചാണ് സഹപാഠിക്കു നേരെ പ്രയോഗിച്ചത്.കൊല്ലപ്പെട്ട കുട്ടിയുടെ തലയ്ക്കും നെഞ്ചിനും വയറിനും വെടിയേറ്റു. സംഭവസ്ഥത്തു തന്നെ കുട്ടി മരിക്കുകയും ചെയ്തു.വെടിവയ്പ്പിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചു. പിടികൂടുന്നത് തടയാന്‍ അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകര്‍ ഇടപെട്ട് കുട്ടിയെ പിടികൂടുകയായിരുന്നു.