Monday, May 6, 2024
keralaNews

കോഴിക്കോട് ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ച് വിദ്യാര്‍ത്ഥി അവശനിലയില്‍ ചികിത്സയില്‍.

കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തില്‍ രാസലായിനി കഴിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍ ചികിത്സയില്‍. കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതില്‍ വ്യക്തതയില്ല.രണ്ട് ദിവസം മുമ്പാണ് സംഭവം.വിനോദയാത്രാക്കായി കാസര്‍കോട്ട് നിന്ന് കോഴിക്കോടെത്തിയതായിരുന്നു കുട്ടിയടങ്ങുന്ന സംഘം. ഒരു തട്ടുകടയില്‍ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോള്‍ തൊട്ടടുത്ത് കണ്ട കുപ്പിയില്‍ വെള്ളമാണെന്ന് കരുതി എടുത്ത് കുടിച്ചുവെന്നുമാണ് ലഭ്യമായ വിവരം. രാസവസ്തു ഉപയോഗിച്ച് ചുണ്ട് നനച്ച ശേഷം അല്‍പ്പം വായിലേക്ക് ഒഴിച്ച ഉടനെ കുട്ടിക്ക് അസ്വസ്ഥത തോന്നി. ഉടന്‍ ഛര്‍ദ്ധിച്ചു. ഛര്‍ദ്ധിച്ചത് സുഹൃത്തിന്റെ ദേഹത്തേക്ക് ആയിപ്പോയി. ഛര്‍ദ്ദില്‍ വീണ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്.രണ്ട് കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കിയ കുട്ടിയെ പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.മദ്രസയില്‍ നിന്നുള്ള പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കോഴിക്കോട്ട് വന്നത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാര്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തില്‍പ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം.കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ടെന്നും എന്‍ഡോസ്‌കോപ്പി ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തമായി എന്തെങ്കിലും പറയാന്‍ പറ്റൂവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അല്‍പ്പം ആശ്വാസം തോന്നിയപ്പോള്‍ കുട്ടി വിശദീകരിച്ച വിവരം മാത്രമേ ബന്ധുക്കള്‍ക്കും നിലവിലുള്ളൂ