Thursday, May 2, 2024
keralaNewspolitics

കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളിലും ഇക്കുറി പ്രചാരണത്തിന് തീപാറും.

കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളിലും ഇക്കുറി പ്രചാരണത്തിന് തീപാറും. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതോടെ യു.ഡി.എഫ് കോട്ടയില്‍ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പൂഞ്ഞാര്‍, കടുത്തുരുത്തി മണ്ഡലങ്ങള്‍ ആര്‍ക്കൊപ്പം നില്ക്കുമെന്ന് പറയാനാവില്ല.കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ എത്തിയതോടെ പ്രചാരണത്തിന് മാണിയുടെ മണ്ഡലത്തില്‍ ചൂടേറും. ഇടത് മുന്നണിയിലെ പാലാ എം.എല്‍.എ യായിരുന്ന മാണി സി. കാപ്പന്‍ ഇക്കുറി യു.ഡി.എഫ് പിന്തുണയോടെയാണ് കളത്തിലിറങ്ങിയിട്ടുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രമീളാ ദേവിയും രംഗത്ത് സജീവമാണ്. ചുരുക്കത്തില്‍ ത്രികോണ മത്സരമാണ് വരുംദിവസങ്ങളില്‍ പാലായില്‍ ദര്‍ശിക്കാന്‍ പോവുന്നത്.

പി.സി. ജോര്‍ജ് ഇക്കുറിയും മാറ്റുരയ്ക്കുന്നത് ചതുഷ്‌കോണ മത്സരത്തിലൂടെയാണ്. മുന്‍ ഡി.സി.സി പ്രസിഡന്റായിരുന്ന ടോമി കല്ലാനിയെയാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയിട്ടുള്ളത്. എം.ആര്‍. ഉല്ലാസാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.ഇടത് സ്വതന്ത്രനായി മത്സരിച്ച് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 2006ല്‍ നിയമസഭയില്‍ എത്തിയ അല്‍ഫോന്‍സ് കണ്ണന്താനം ഇക്കുറി ബി.ജെ.പി ടിക്കറ്റിലാണ് മത്സരിക്കുക. സിറ്റിംഗ് എം.എല്‍.എ ഡോ.എന്‍.ജയരാജ് ഇടതുമുന്നണിയിലും ജോസഫ് വാഴയ്ക്കന്‍ യു.ഡി.എഫിലും സ്ഥാനാര്‍ത്ഥികളായതോടെ ഇവിടെ മത്സരം കടുപ്പമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

മൂന്നു സ്ഥാനാര്‍ത്ഥികളും കാഞ്ഞിരപ്പള്ളിക്കാരാണെന്ന സവിശേഷതയുമുണ്ട്. ജോസഫ് വാഴയ്ക്കന്‍ നേരത്തെ ഇവിടെ മത്സരിച്ചിരുന്നുവെങ്കിലും അല്‍ഫോന്‍സ് കണ്ണന്താനത്തോട് അടിയറവ് പറയുകയായിരുന്നു. മുന്‍ മന്ത്രി നാരായണക്കുറുപ്പിന്റെ മകനായ ജയരാജ് മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ്ടും മത്സര രംഗത്തെത്തിയിട്ടുള്ളത്.പുതുപ്പള്ളിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്ക് സി.തോമസാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എന്‍. ഹരിയും മണ്ഡലത്തില്‍ സജീവമാണ്.

കോണ്‍ഗ്രസ് നേതാവായിരുന്ന ജി.രാമന്‍ നായരെയാണ് എന്‍.ഡി.എ ചങ്ങനാശേരിയില്‍ കളത്തിലിറക്കിയിട്ടുള്ളത്.വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന വി.ജെ. ലാലിയെയാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയത്. കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ പി.ജെ. ജോസഫ് ഗ്രൂപ്പിലുള്ള ലാലി സഭാ നേതൃത്വവുമായും എന്‍.എസ്.എസുമായും അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്. നഗരസഭാ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസിലെ ജോബ് മൈക്കിളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.എഫ്. തോമസിന്റെ അഭാവത്തില്‍ ഇവിടെയും മത്സരം കടുത്തതായിരിക്കും.

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യു.ഡി.എഫില്‍ മത്സരിക്കുമ്‌ബോള്‍ സി.പി.എമ്മിലെ അഡ്വ. കെ. അനില്‍ കുമാറാണ് എതിരാളി. എന്‍.ഡി.എയിലെ മിനര്‍വ മോഹനും സജീവമായി രംഗത്തുണ്ട്.മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായ ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തോടെ ഏറെ ശ്രദ്ധേയമായ ഏറ്റുമാനൂരിലും ഇക്കുറി മത്സരത്തിന് തീപാറും.

ജോസഫ് ഗ്രൂപ്പിന് യു.ഡി.എഫ് സീറ്റ് നല്കിയതോടെ കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രിന്‍സ് ലൂക്കോസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍. വാസവനാണ് എതിരാളി. ഭരത് കൈപ്പാറേടന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ്. സ്വതന്ത്രയായി മത്സരിക്കാന്‍ ലതിക തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എങ്ങോട്ട് തിരിയുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.സംവരണ മണ്ഡലമായ വൈക്കത്ത് കോട്ടയം നഗരസഭ അദ്ധ്യക്ഷയായിരുന്ന പി.ആര്‍. സോനയെയാണ് രംഗത്ത് ഇറക്കിയിട്ടുള്ളത്. എതിരാളി സിറ്റിംഗ് എം.എല്‍.എ സി.പി.ഐയിലെ സി.കെ. ആശയാണ്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അജിതാ സാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.കടുത്തുരുത്തിയിലും ഇക്കുറി മത്സരത്തിന് തീപാറും. സിറ്റിംഗ് എം.എല്‍.എ മോന്‍സ് ജോസഫിനോട് മത്സരിക്കുക കേരള കോണ്‍ഗ്രസ് എമ്മിലെ സ്റ്റീഫന്‍ ജോര്‍ജാണ്. എന്‍.ഡി.എയുടെ ലിജിന്‍ ലാലും സജീവമായി രംഗത്തുണ്ട്.