Sunday, May 12, 2024
keralaNews

കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതി: പ്രതിക്ക് ശിക്ഷാവിധി നാളെ

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതിയിട്ട കേസില്‍ പ്രതിയായ റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എന്‍ ഐ എ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ഐ എസ് കേസിന്റെ ഭാഗമാണ് കേസ്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്.

ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തി എന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍. യുഎപിഎയിലെ സെക്ഷന്‍ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്.