Monday, April 29, 2024
BusinesskeralaNews

കേരളത്തിന് കെഫോണ്‍ സമര്‍പ്പിച്ച് പിണറായി

തിരുവനന്തപുരം:രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് സമര്‍പ്പിച്ചു. വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ജോലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 17412 ഓഫീസിലും 2105 വീടുകളിലും കെ ഫോണ്‍ വഴി നെറ്റ് എത്തി. അടിക്കടി ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടത്തുന്ന ഇന്ത്യയിലാണ് കേരളത്തിന്റെ സവിശേഷ ഇടപെടല്‍.കൊവിഡാനന്തര ഘട്ടത്തിലെ തൊഴില്‍ സംസ്‌കാരത്തിനും ഇടതടവില്ലാത്ത ഇന്റര്‍നെറ്റ് എല്ലായിടത്തും എത്തണം. ജനകീയ ബദലാണ് കെ ഫോണ്‍. മൊബൈല്‍ സേവന ദാതാക്കളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കും.മറ്റുള്ളവരേക്കാള്‍ കുറഞ്ഞ ചെലവില്‍ ഒരേ വേഗത്തില്‍ ഇന്റര്‍നെറ്റ് എത്തിക്കും.പൊതു മേഖലയില്‍ ഒന്നും വേണ്ടെന്ന് വാദിക്കുന്നവരാണ് വിമര്‍ശനം ഉന്നയിച്ചത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്ന് കിഫ്ബിയെ വിശേഷിപ്പിച്ചവരുണ്ട്.അവര്‍ക്ക് കൂടിയുള്ള മറുപടിയാണ് കെ ഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുക,  ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകള്‍ ലഭ്യമാക്കുക തുടങ്ങി വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ മുന്നോട്ട് വയ്ക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്വര്‍ക്കും ഒരുക്കുമെന്നും കെ ഫോണ്‍ പറയുന്നു. സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിനും ബിസിനസ് മോഡല്‍ നിര്‍മ്മിച്ചെടുക്കാനും സ്വകാര്യ കമ്പനിയുടെ പങ്കാളിത്തമുണ്ട്. വരുമാനത്തിന്റെ നിശ്ചിത ശതമാനവും ഇവര്‍ക്കാണ്. 14000 ബിപിഎല്‍ കുടുംബങ്ങളും 30000 സര്‍ക്കാര്‍ ഓഫീസുകളും സൗജന്യ കണക്ഷന്‍ പരിധിയില്‍ കൊണ്ടുവരികയെന്ന ആദ്യഘട്ട പ്രഖ്യാപനം നിലവില്‍ പകുതി മാത്രമെ ലക്ഷ്യം കണ്ടിട്ടുള്ളു എങ്കിലും ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് കെ ഫോണ്‍ അവകാശപ്പെടുന്നത്.