Tuesday, May 14, 2024
keralaNewspolitics

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബുവാണ് കെ.സുധാകരന് എതിരായ വിജിലന്‍സ് അന്വേഷണത്തിന് ആധാരമായ പരാതി നല്‍കിയത്.
മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ കേസിനു പുറമേ, തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും വിജിലന്‍സ് ആരംഭിച്ചിട്ടുണ്ടെന്ന് സുധാകരന്‍ തന്നെയാണ് വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് വിശദീകരിച്ചത്.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുധാകരന്റെ ഭാര്യ സ്മിതയുടെ അക്കൗണ്ടു വിവരങ്ങള്‍ വിജിലന്‍സ് ആരാഞ്ഞിട്ടുണ്ട്. ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഇതുസംബന്ധിച്ച നോട്ടീസും ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതുവിധത്തിലുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് സുധാകരന്‍ പറഞ്ഞു.

ചിറയ്ക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ പണപ്പിരിവ് നടത്തിയിട്ടും സ്‌കൂള്‍ ഏറ്റെടുത്തില്ലെന്നു കാട്ടി 2021-ല്‍ എം. പ്രശാന്ത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനം നടത്തി എന്നതാണ് പരാതി. 2001 ജനുവരി ഒന്നുമുതലുള്ള ശമ്പള വിവരങ്ങള്‍ തേടിയാണ് കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പിലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.അതിനിടെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് രണ്ടുദിവസത്തിനകം ഫയല്‍ ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് നീട്ടാന്‍ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.