Sunday, May 19, 2024
indiakeralaNews

കൃത്യസമയത്ത് പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കില്‍ കെകെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍

കൊല്‍ക്കത്ത : സംഗീത പരിപാടിക്കു പിന്നാലെ കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്, കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആര്‍) നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു വെളിപ്പെടുത്തല്‍. കെകെയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയ ഡോക്ടറാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഇക്കാര്യം പറഞ്ഞത്.

കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം.

ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്. കെകെയുടെ മരണത്തിനു പിന്നാലെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ആന്റാസിഡുകള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.