Sunday, May 12, 2024
keralaNews

കുര്‍ബാന ഏകീകരണം; ഞായറാഴ്ച ഇടയലേഖനം വായിക്കില്ല, പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത വൈദികര്‍

കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ സിറോ മലബാര്‍ സഭയില്‍ കടുത്ത നിലപാടുമായി ഒരു വിഭാഗം വൈദികര്‍ രംഗത്ത്. സിനഡ് തീരുമാനം ഉള്‍ക്കൊള്ളിച്ചുള്ള കര്‍ദ്ദിനാളിന്റെ ഇടയലേഖനം പള്ളികളില്‍ വായിക്കില്ലെന്ന് ഇരിങ്ങാലക്കുട രൂപതാ അധികൃതര്‍.

നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നും വൈദികര്‍ അറിയിച്ചു. തീരുമാനത്തിന് എതിരെ റോമിലും സിനഡിലും അപ്പീല്‍ നല്‍കാനാണ് വൈദികരുടെ തീരുമാനം. എറണാകുളം അങ്കമാലി അതിരൂപതയില്‍ 50 വര്‍ഷമായി തുടരുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്നാണ് വൈദികര്‍ വ്യക്തമാക്കുന്നത്. ഏകീകൃത കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുന്നത് ധാര്‍മികവും ക്രൈസ്തവവുമല്ല. ചില മെത്രാന്‍മാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്ന് വൈദികര്‍ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ കത്ത് കല്‍പ്പനയായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിനഡിലെ മെത്രാന്‍മാര്‍ ചെയ്തത്. സത്യം അറിഞ്ഞാല്‍ സിനഡ് തീരുമാനം മാര്‍പാപ്പ അംഗീകരിക്കില്ലെന്നും വൈദികര്‍ പറഞ്ഞു.