Thursday, May 2, 2024
keralaNews

കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ ഊമയായി അഭിനയിക്കുകയായിരുന്നുവെന്ന് പോലീസ്.

പത്തനംതിട്ട: കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ ഊമയായി അഭിനയിക്കുകയായിരുന്നുവെന്ന് പോലീസ്. അടൂര്‍ ഇളമണ്ണൂരില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഊമയായി അഭിനയിച്ചാണ് ഇവര്‍ വീടുകളിലെത്തി ഭിക്ഷ യാചിച്ചിരുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഇവരെ ഇന്നലെ തന്നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. തമിഴ്നാട് വെല്ലൂര്‍ സ്വദേശിനി മഞ്ജു(40) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് സിറ്റൗട്ടില്‍ ഇരുന്ന് കളിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്.കുട്ടിയുടെ അമ്മ വീടിനുള്ളിലേക്ക് പോയ തക്കം നോക്കിയായിരുന്നു നാടോടിസ്ത്രീ കുഞ്ഞിനെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവസമയം കുട്ടിയുടെ അച്ഛന്‍ വീടിനടുത്തുള്ള വര്‍ക്ഷോപ്പിലായിരുന്നു. കുഞ്ഞിനേയും കൊണ്ട് സ്ത്രീ ഓടുന്നത് അച്ഛന്‍ കണ്ടു. ബഹളമുണ്ടാക്കിയതോടെ അവര്‍ കുഞ്ഞിനേയും ഉപേക്ഷിച്ച് ഓടി. തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് നാടോടിസ്ത്രീയെ പിടികൂടുകയായിരുന്നു.എന്നാല്‍ ഊമയായി അഭിനയിച്ച ഇവര്‍ നാട്ടുകാരുടേയും പോലീസിന്റേയും ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി നല്‍കിയില്ല. എന്നാല്‍ ഇവര്‍ക്ക് സംസാരശേഷിയുള്ളതായി പോലീസ് കണ്ടെത്തി. സമീപത്തുള്ള ചില വീടുകളിലും ഇവര്‍ ഇന്നലെ രാവിലെ ഭിക്ഷ യാചിച്ച് എത്തിയിരുന്നു.