Saturday, April 27, 2024
keralaNews

കുട്ടനാടിന്റെ രക്ഷയ്‌ക്കെന്ന പേരില്‍ രണ്ട് വര്‍ഷത്തോളമായി ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ നീക്കം

കുട്ടനാടിന്റെ രക്ഷയ്‌ക്കെന്ന പേരില്‍ രണ്ട് വര്‍ഷത്തോളമായി ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ നീക്കം തകൃതിയാണെങ്കിലും സ്പില്‍വേയുടെ വികസനം മാത്രം നടക്കുന്നില്ല. 40 ഷട്ടറുകളില്‍ മിക്കവയും തകരാറിലാണ്. പ്രളയജലം ഒഴുകിവരേണ്ട ലീഡിംഗ് ചാനലിന്റെ ആഴംകൂട്ടലും എങ്ങുമെത്തിയില്ല. ആവശ്യംപോലെ കരിമണലാണ് കെഎംഎംഎല്ലും ഐആര്‍ഇയും തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് കൊണ്ടുപോകുന്നത്. മഹാപ്രളയത്തിന് ശേഷമുള്ള രക്ഷാനടപടിയെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ കരിമണല്‍ നീക്കത്തനൊപ്പം പ്രഖ്യാപിച്ച സ്പില്‍വേ വികസനം എങ്ങുമെത്തിയില്ല.

കുട്ടനാട്ടില്‍ ഇത്തവണ ജലനിരപ്പ് ഉയര്‍ന്നപ്പോഴും പെടാപ്പാട് പെട്ട് ജെസിബികള്‍ ഉപയോഗിച്ചാണ് ജില്ലാഭരണകൂടം ഷട്ടറുകള്‍ പൊക്കിയത്. അറ്റകുറ്റപ്പണി നടത്താതെ ജലസേചനലകുപ്പ്, ഉഴപ്പിയതിന്റെ ഫലം. ഇനി ലീഡിംഗ് ചാനലിന്റെ അവസ്ഥ നോക്കുക. കിഴക്കന്‍വെള്ളവുമായി എത്തുന്ന പമ്പയും അച്ചന്‍കോവിലാറും ഒന്നുചേരുന്ന സ്ഥലമാണ് വീയപുരം. അവിടെ നിന്ന് തോട്ടപ്പള്ളി വരെ കുട്ടനാട്ടിലെ പ്രളയജലം ഒഴുകിവരേണ്ട വഴിയാണിത്. എന്നാല്‍ മണ്ണും ചെളിയും അടിഞ്ഞു കിടക്കുന്ന ചാനലിന്റെ ആഴംകൂട്ടുല്‍ തുടങ്ങിയെങ്കിലും നിലച്ചുപോയി. കേന്ദ്ര ജലകമ്മീഷന്‍ അടക്കം നിര്‍ദേശിച്ച പ്രളയരക്ഷാ നടപടിയാണ് സ്പില്‍വേ വികസനവും ലീഡിംഗ് ചാനലിന്റെ ആഴംകൂട്ടലും. ഐഐടിയുടെ പഠന റിപ്പോര്‍ട്ട് വരാനുണ്ട്, സമഗ്ര വികസനത്തിന് കരാറായി തുടങ്ങി ജലസേചന വകുപ്പിന് പറയാന്‍ ഇങ്ങനെ കാരണങ്ങള്‍ പലതാണ്.