Saturday, May 11, 2024
keralaNews

കുടുംബ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ഭാര്യയെയും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി സ്‌ഫോടനമുണ്ടാക്കി….

മലപ്പുറം :പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി സ്‌ഫോടനമുണ്ടാക്കിയ സംഭവം ആസൂത്രിതമെന്നു സൂചന. കുടുംബ പ്രശ്‌നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മിനെ(37)യും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി മുഹമ്മദ് (52) സ്‌ഫോടനമുണ്ടാക്കിയതെന്നാണ് വിവരം.പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിന്റെ വീട്ടിലായിരുന്നു ഭാര്യയും കുട്ടികളും. വ്യാഴാഴ്ച ഉച്ചയോടെ സ്ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ്, ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ചുവരുത്തി. ഇവരെ ഓട്ടോയില്‍ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്ന് പൂട്ടി. തുടര്‍ന്ന് പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
എന്തുപയോഗിച്ചാണു തീ കൊളുത്തിയതെന്നു ശാസ്ത്രീയ പരിശോധനയിലേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാള്‍ ജാസ്മിന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് ‘ഞങ്ങളെ കൊല്ലാന്‍ പോകുകയാണ്’ എന്ന് അറിയിച്ചിരുന്നു. പിന്നാലെ ജാസ്മിന്റെ സഹോദരി ഓടിയെത്തി ഒരു കുട്ടിയെ ഓട്ടോയില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ, ദേഹത്തേക്കു തീ പടര്‍ന്നപ്പോള്‍ മുഹമ്മദ് സമീപത്തെ കിണറ്റിലേക്കു ചാടി. ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.ജാസ്മിന്റെയും മരിച്ച കുട്ടിയുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മറ്റൊരു കുട്ടി വീട്ടിനകത്തായിരുന്നു. സ്ഥലത്തുനിന്ന് ചെറിയ ഗുണ്ട് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.