Thursday, May 9, 2024
Uncategorized

കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി

എറണാകുളം: കോതമംഗലത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ ആനയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്കെത്തിച്ചു. ആനയെ മയക്കുവെടി വയ്ക്കാതെ പിടികൂടിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആന ജനവാസ മേഖലയില്‍ തുടരുമെന്നും വനംവകുപ്പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കരക്കെത്തിച്ച ആനയെ കാട്ടിലേക്ക് ഓടിച്ച് വിടുകമാത്രമാണ് വനം വകുപ്പ് ചെയ്തതെന്നും ആന ജനവാസ മേഖലയില്‍ തന്നെയാണ് തുടരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. അതിനാല്‍ ആന ഇനിയും ജനവാസ മേഖലയിലേക്ക് തന്നെ എത്തുമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവച്ചു.പുലര്‍ച്ചെ 2 മണിയോടെയായിരുന്നു മൂന്ന് ആനകള്‍ കോട്ടപ്പടി മേഖലയില്‍ എത്തിയത്. ആനയെ കാടുകയറ്റാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് പത്ത് വയസ് പ്രായമുള്ള കൊമ്പന്‍ കിണറ്റില്‍ വീണത്. പത്തോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറില്‍ ആയിരുന്നു ആന വീണത്. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ആന കിണറിന്റെ ഭിത്തി തകര്‍ത്ത് കയറാനുള്ള ശ്രമം ആരംഭിച്ചിരുന്നു.ആനകളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണാം, ആനകള്‍ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം, കിണറ്റില്‍ വീണ ആനയെ മയക്കുവെടി വച്ച് പുതിയ മേഖലയിലേക്ക് മാറ്റും, ആന വീണ കിണര്‍ നന്നാക്കിയെടുക്കാന്‍ സഹായം ചെയ്യും തുടങ്ങി ഒട്ടേറെ ഉറപ്പുകള്‍ നല്‍കിയാണ് വനം വകുപ്പ് ആനയെ കരയ്ക്കു കയറ്റുന്നതിന് ജനങ്ങളുടെ സഹകരണം ഉറപ്പാക്കിയത്.

എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴയുടെ മറവില്‍ വനം വകുപ്പ് ആനയെ കരയ്ക്ക് കയറ്റി വനമേഖലയിലേക്ക് വിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.അധികൃതര്‍ തങ്ങളെ ചതിക്കുകയായിരുന്നെന്ന് ആരോപിച്ച ജനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരേയും ജെസിബി ഓപ്പറേറ്ററയും തടഞ്ഞുവച്ചു. ഏറെ പ്രയാസപ്പെട്ടാണ് ജനക്കൂട്ടത്തെ വനപാലകര്‍ ശാന്തരാക്കിയത്. പെരുമ്പാവൂര്‍, കോതമംഗലം എംഎല്‍എമാരും സ്ഥലത്തെത്തി. കിണര്‍ നന്നാക്കണമെങ്കില്‍ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ആവശ്യമാണെന്നതും ജനങ്ങള്‍ ചൂണ്ടിക്കാട്ടി.