Sunday, June 16, 2024
keralaNews

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ബലാല്‍സംഗ കേസ് പ്രതി പിടിയില്‍

പത്തനംതിട്ട: തമിഴ്‌നാട് കാവേരിപട്ടണത്തില്‍ വച്ച് അറസ്റ്റ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ബലാല്‍സംഗ കേസ് പ്രതിയെ സൈബര്‍ പൊലീസ് പിടികൂടി. പത്തനംതിട്ട സൈബര്‍ പോലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ റാന്നി വടശ്ശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായില്‍ വീട്ടില്‍ സച്ചിന്‍ രവി (27)യാണ് അറസ്റ്റിലായത്. കാവേരിപട്ടണത്തില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി ചാടിപ്പോയത്.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നാണ് പിടിയിലായത്. ഒളിവില്‍ കഴിയുന്നതറിഞ്ഞ് ബെംഗളൂരുവിലെത്തിയ സൈബര്‍ പൊലീസ് സംഘം അവിടുത്തെ പൊലീസിന്റെ സഹായത്തോടെ ഇന്നലെ ഉച്ചക്ക് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയില്‍ ഇന്ന് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ ഫോണില്‍ ചിത്രമെടുത്തു സൂക്ഷിക്കുകയും, പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു. ഫോണില്‍ വിളിച്ച് ഭീഷണപ്പെടുത്തുകയും നഗ്‌ന ഫോട്ടോ ഫോണിലൂടെ അയച്ച് വാങ്ങുകയും ചെയ്തു. വീണ്ടും ഫോട്ടോ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൌണ്ടുണ്ടാക്കിയ പ്രതി, കുട്ടിയുടെ സുഹൃത്തുക്കളേയും സമീപവാസികളേയും ബന്ധുക്കളേയും ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇവരുമായി പെണ്‍കുട്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചാറ്റ് ചെയ്ത് കുട്ടിയുടെ നഗ്‌നഫോട്ടോകളും ദൃശ്യങ്ങളും അയച്ചുകൊടുക്കുകയും സ്റ്റാറ്റസ് ഇടുകയും ചെയ്തു.,

പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ സൈബര്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് 2023 ഏപ്രിലില്‍ പ്രതി കുവൈറ്റിലേക്ക് കടന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഇത് മനസ്സിലാക്കി പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ച സമയത്ത് ഇയാള്‍ തിരിച്ചെത്തി. കുവൈറ്റില്‍ ജോലി ചെയ്ത കമ്പനിയില്‍ ജോലി സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി മുഖാന്തരം രാജ്യത്തേക്ക് തിരിച്ചയക്കപ്പെടുകയായിരുന്നു. ദില്ലിയിലെത്തിയ ഇയാളെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു വച്ചിരിക്കുന്നതായി വിവരം ലഭിച്ചു.

പിറ്റേന്ന് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജോബിന്‍ ജോര്‍ജ്ജും സംഘവും അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ റോഡ് മാര്‍ഗ്ഗം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നവഴി 19 ന് പുലര്‍ച്ചെ 5 മണിക്ക് തമിഴ്‌നാട് കാവേരിപട്ടണത്തുവച്ച് ലീസ് കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന് തമിഴ്‌നാട് കാവേരിപട്ടിണം പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.