Thursday, May 16, 2024
keralaNewspolitics

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദിശങ്കരന്റെ നാട്ടില്‍ ഭീകരതയും മതസ്പര്‍ദ്ധയും വളര്‍ത്തുന്നു

കേരള മണ്ണിനെ ലൗജിഹാദിന്റേയും ഭീകരരുടേയും മണ്ണാക്കി കമ്യൂണിസ്റ്റുകള്‍ മാറ്റിയെന്ന് യോഗി ആദിത്യനാഥ്. ഇന്ത്യയെ അഖണ്ഡമായി നിലനിര്‍ത്തിയ ആദിശങ്കരന്റെയും സമൂഹ്യ ഐക്യത്തിന്റെ കാഹളം മുഴക്കിയ ശ്രീനാരായണഗുരുവിന്റെയും മണ്ണിനെ ഭീകരരുടെ സുരക്ഷിത കേന്ദ്രമാക്കി ഒരു സര്‍ക്കാര്‍ ഭരിക്കുകയാണെന്ന് ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൃത്യമായി ഭീകരസംഘടന കള്‍ക്കൊപ്പമാണ്. ദേശീയതയുടെ സംരക്ഷകരായ ആര്‍.എസ്.എസിനെതിരെ റാലി നടത്തുന്നതും രാഷ്ട്രവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതും സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. ഇതെല്ലാം ഒരു മറയുമില്ലാതെ നടത്തുന്ന, ഗൂഢാലോചനക്കാരായ എല്ലാ ഭീകരരേയും നേരിട്ട് സഹായിച്ചുകൊണ്ടാണ് ഇവിടത്തെ സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കണം. കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഭീകരാനുകൂല നയം കേരള ജനത തിരിച്ചറിയണമെന്നും ആദിത്യനാഥ് ഓര്‍മ്മിപ്പിച്ചു.ലൗജിഹാദിനെ മറന്നതും ഭീകര സംഘടനകളെ സഹായിക്കാനാണ്. കോടതി കര്‍ശന നിര്‍ദ്ദേശവും തെളിവും നിരത്തിയ ലൗജിഹാദിനെതിരായ ഒരു നിയമവും ഇതുവരെ കേരളത്തിന്റെ കമ്യൂണിസ്റ്റ് സര്‍ക്കാറിന് നിര്‍മ്മിക്കാനായില്ല. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി കടുത്ത നിയമമാണ് കൊണ്ടുവന്നത്. 2009ല്‍ കേരളത്തിലെ കോടതി പറഞ്ഞു. ഇവിടംഇസ്ലാമിക സ്റ്റേറ്റാക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അനങ്ങിയിട്ടില്ല. കമ്യൂണിസ്റ്റുകള്‍ക്ക് കേരളത്തിന്റേയും ഭാരതത്തിന്റേയും സുരക്ഷ പ്രശ്നമല്ല. ഇവര്‍ അനങ്ങില്ല. ഇവിടെയാണ് ബി.ജെ.പിയുടെ ആവശ്യകത വര്‍ദ്ധിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
അതേ സമയം കേരളത്തിലെ വിശ്വാസ സമൂഹത്തെ ചവിട്ടി അരച്ച് അതേ ഭീകരസംഘടനകളെ സഹായിക്കുകയാണ്. ശബരിമല വിഷയത്തിലൂടെ ഹിന്ദുക്കളെ ഉപദ്രവിച്ച സര്‍ക്കാറാണിവര്‍. ഒപ്പം മതപരമായ സഹിഷ്ണുത തകര്‍ത്ത് ക്രൈസ്തവ പള്ളികളേയും സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. മതങ്ങളുടെ പേരില്‍ ജനമനസ്സില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാല്‍ ബാങ്കിന് ഇതേ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും എന്തിന്റെ മുന്നറിയിപ്പാണെന്ന് കേരള ജനത തിരിച്ചറിയണമെന്നും ആദിത്യനാഥ് പറഞ്ഞു.