കണമല കാട്ടുപോത്ത് ആക്രമണം : ഇൻഷ്വറൻസ് നൽകിയപ്പോൾ ” ആലീസിന്റെ കണ്ണുകൾ നിറഞ്ഞു ”
എരുമേലി: ജീവിതത്തിൽ താൻ മുന്നിൽ കണ്ട ചെറിയ ഒരു കരുതലാണ് ഇന്ന് ഈ കുടുംബത്തിന് വലിയ ആശ്വാസമായിത്തീരുന്നത്. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച കണമല പുറത്തേല്‍ ചാക്കോച്ചൻ (65) കരുതി വച്ച ഇൻഷ്വറൻസാണ് കുടുംബത്തിന് ഇന്ന് അപ്രതീക്ഷിതമായി ലഭിച്ചത്.
ഇൻഷുറൻസ് ഉണ്ടെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയാണ് വിവരം കുടുംബത്തെ അറിയിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പാണ് 20 രൂപ നൽകി ഇൻഷ്വറൻസ് പദ്ധതിൽ ചാക്കോച്ചൻ അംഗമായത്.ഈ ഇൻഷ്വറൻസാണ് ഇപ്പോൾ രണ്ട് ലക്ഷമായി കുടുംബത്തിന് ലഭിക്കുന്നത്.എന്നാൽ രണ്ടാം ഘട്ടമായി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ആറ് മാസം കഴിഞ്ഞിട്ടും ലഭിക്കാതിരിക്കുന്നതിനിടെയിലാ ണ് ബാങ്കിന്റെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ മേയ് 19 ന് രാവിലെയാണ് മേഖലയെ ദുഖത്തിലാഴ്ത്തിയ സംഭവം. കണമല പുറത്തേല്‍ ചാക്കോച്ചന് (65) കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ അടുത്തുള്ള തോട്ടത്തിൽ റബർ മരങ്ങൾ ടാപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോ ഴാണ് ഓടിവന്ന കാട്ടുപോത്തിന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ചാക്കോച്ചൻ മരിക്കുകയും ചെയ്തു. തുടർന്ന് ചാക്കോച്ചനെ ആക്രമിച്ച ശേഷം പാഞ്ഞുപോയ കാട്ടുപോത്ത് വീടിന് മുന്നിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുക യായിരുന്ന പ്ലാവനാക്കുഴിയില്‍ (പുന്നത്തറ) തോമസി (60) നെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു ,
ഇതേ തുടർന്ന് സംസ്ഥാന പാത ഉപരോധം ഉൾപ്പടെ പ്രക്ഷോഭങ്ങൾ നടത്തി പ്രതിഷേധം ശക്തമാകുകയായിരുന്നു. രണ്ട് കുടുംബങ്ങൾക്കും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യ ഗഡു അഞ്ച് ലക്ഷം ലഭിച്ചെങ്കിലും ബാക്കി തുകയ്ക്ക് ഒട്ടേറെ കടമ്പകൾ നേരിടേണ്ടി വന്നു. ഇതുവരെ ഈ തുക അനുവദിക്കപ്പെട്ടിട്ടി ല്ല. കർഷക സംഘടനയായ ഇൻഫാം ഇരു കുടുംബങ്ങൾക്കും ധനസഹായം നൽകിയിരുന്നു. മരണത്തോടെ അനാഥമായ രണ്ട് കുടുംബത്തിനും സർക്കാർ ജോലി വാഗ്ദാനമുണ്ടായെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
കേന്ദ്ര സർക്കാർ സഹായത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ തുകയായ രണ്ട് ലക്ഷം രൂപ ഇന്നലെ ചാക്കോച്ചന്റെ വീട്ടിൽ എത്തി ബാങ്ക് അധികൃതർ ഭാര്യ ആലീസിന് കൈമാറിയത്. ബാങ്കിന്റെ മുക്കൂട്ടുതറ ബ്രാഞ്ച് മാനേജർ ദീപു, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി എന്നിവർ ചേർന്ന് ചെക്ക് കൈമാറി പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ മാത്തുകുട്ടി, മറിയാമ്മ ജോസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.