Monday, April 29, 2024
keralaNewsObituary

കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് നരബലി നടത്തിയതെന്ന് ദമ്പതികളുടെ മൊഴി

കൊച്ചി: കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് നരബലി നടത്തിയതെന്ന് പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകള്‍ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും ഭഗവല്‍ സിംഗും ഭാര്യ ലൈലയും പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ കടബാധ്യതയെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചതെന്നും പരിശോധിക്കും.  പ്രതികളെ നാളെ കൊച്ചി കോടതിയില്‍ ഹാജാരാക്കുമെന്ന് ഡിഐജി നിശാന്തിനി അറിയിച്ചു. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. നരബലിയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും ഡിഐജി നിശാന്തിനി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ട്. പ്രതികള്‍ രണ്ട് മൃതദേഹങ്ങള്‍ നാല് കുഴികളിലാക്കിയാണ് കുഴിച്ചിട്ടത്. പ്രതികളുമായി നാളെയും തെളിവെടുപ്പ് തുടരും. വീടിനുള്ളില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇവയുടെ ഫൊറന്‍സിക് പരിശോധന നടത്തുമെന്നും കൂടുതല്‍ തെളിവ് കണ്ടെത്താന്‍ വീട് കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും ഡിഐജി പറഞ്ഞു.സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി നരബലി നടത്താന്‍ ഉപദേശിച്ച വ്യാജ സിദ്ധന്‍, ഭാര്യയുമായി ചേര്‍ന്ന് സിനിമ കഥകളെ വെല്ലുന്നരീതിയിലാണ് പത്തനംതിട്ടയിലെ നരബലി നടത്തിയത്. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍ മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി ഇരട്ട നരബലി നടന്നത്. കൊച്ചി ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരന്‍. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ച് നല്‍കുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗിനെയും ഭാര്യ ലൈലയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.