Wednesday, May 22, 2024
keralaNewspolitics

കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യാപാരികള്‍

വിരട്ടി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് ‘മനസ്സിലാക്കി കളിച്ചാല്‍ മതി’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും സതീശന്‍ പറഞ്ഞു. കട തുറക്കാനാകാതെ വ്യാപാരികള്‍ വന്‍ കടക്കെണിയിലേക്കാണ് പോകുന്നതെന്നും സാമൂഹ്യ സാമ്ബത്തിക യാഥാര്‍ത്ഥ്യങ്ങള്‍ മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോണുകള്‍ എടുത്തവര്‍ക്കെല്ലാം റിക്കവറി നോട്ടീസുകള്‍ ലഭിക്കുകയാണെന്നും കട തുറക്കാനാകാതെ എങ്ങനെ തിരിച്ചടവ് പറ്റുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ലോക്ഡൗണ്‍ സമയത്ത് മോറട്ടോറിയം ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ഇത്തവണ അതൊന്നും കാണുന്നില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്‌ബോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുകയാണോ. ഇത് കേരളമാണെന്ന് മറക്കരുത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വി.ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെതതത്തി. മുഖ്യമന്ത്രി ആത്മഹത്യാ മുനമ്ബില്‍ നില്‍ക്കുന്നവരെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കടകള്‍ അടപ്പിക്കാനാണ് ശ്രമമെങ്കില്‍ വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെതെ തെരുവു ഭാഷയാണെന്നും സുധാകരന്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ കടകള്‍ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: എനിക്കവരോട് (വ്യാപാരികള്‍) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നില്‍ക്കാനും പ്രയാസമില്ല. എന്നാല്‍ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാല്‍ മതി അത്രയേ പറയാനുള്ളൂ.

അതേസമയം മുഴുവന്‍ കടകളും തുറക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ചു നില്‍ക്കുകയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലും ഇന്ന് പ്രതിഷേധം നടത്താനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.

ശനിയും ഞായറും മാത്രം കടകള്‍ അടച്ചിട്ടതുകൊണ്ട് കോവിഡ് വ്യാപനം കുറയില്ലെന്ന വാദത്തിലാണ് വ്യാപാരികള്‍. ഇടവേളകളില്ലാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനുള്ള വ്യാപാരികളുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തെ നേരിടേണ്ട രീതിയില്‍ നേരിടുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.